Network Followers

Share this Post

' ആശങ്കകളുടെ തീതുള്ളികള്‍ .'



'സ്വന്തം അച്ഛന്റെ മടിയിലിരിക്കാന്‍ പോലും പേടിക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തേപറ്റൂ എന്ന് തീരുമാനിച്ചുവെന്ന് മമ്മുക്ക ടിവിയില്‍ പറയുന്നതെന്താണ് ഉപ്പച്ചീ..?
കഴിഞ്ഞ ദിവസം പത്തു വയസ്സുകാരി മകള്‍ ചോദിച്ച ഈ ചോദ്യം എന്റെ മനസ്സില്‍ വല്ലാത്തൊരു നടുക്കമായി ഇപ്പോഴും അവശേഷിക്കുന്നു . 

വാള്‍പോസ്റ്റ് (ടെലിഫിലിം)

ഇതൊരു ബ്ലോഗ്‌ പോസ്റ്റല്ല യുടുബില്‍ അപ്ലോഡ്‌ ചെയ്തിട്ടുള്ള ഒരു ഹൃസ്വചിത്രം കാണാനായുള്ള ക്ഷണം മാത്രം. ദോഹ ഡ്രീംസ് അവതരിപ്പിക്കുന്ന ആദ്യ സംരംഭം വാള്‍പോസ്റ്റ് (Wall post) പതിമൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ടെലിഫിലിം , കണ്ടു വിലയിരുത്തണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു.



ഇന്ന് വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും എന്നാല്‍ നിത്യസംഭവമായതിനാല്‍ ശ്രദ്ധിക്കപ്പെടാത്തതുമായ ഒരു വാര്‍ത്തയാണ് യുവത്വങ്ങളുടെ അകാലമരണങ്ങള്‍ , 'കുഴുഞ്ഞുവീണു മരിച്ചു , ഹൃദയാഘാതം മൂലം യുവാവ് മരിച്ചു ,സ്കൂള്‍ വിദ്യാര്‍ഥിനീ യാത്രക്കിടെ മരിച്ചു , ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു , കല്യാണതലേന്ന് യുവാവ് മരിച്ചു...' എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാത്ത ദിനങ്ങള്‍ ചുരുക്കം.

കുലംകുത്തികള്‍ ഇനിയും വാഴും,വീഴും.

മലബാറിലെ ഫ്യുഡല്‍ വാമൊഴിയില്‍ ഉണ്ടായിരുന്നതും  പഴയ തറവാടുകളുടെ കാര്യത്തില്‍ സംഭവിച്ചപോലെ കാലാന്തരത്തില്‍ അന്യം വന്നുപോയതുമായ  കുലംകുത്തിയെന്ന വാക്കിനെ മലയാളികളുടെ ഓര്‍മ്മയിലേക്ക് വീണ്ടും എത്തിച്ച സംഭവ പരമ്പരകളെയും വ്യക്തിയെയും കുറിച്ച് അറിയാത്തവര്‍  വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. അടുത്തൊരു കാലം വരെ ശബ്ദതാരാവലിയില്‍ മാത്രം അവശേഷിച്ചിരുന്ന ഇതിന്റെ വാക്കാര്‍ത്ഥം വംശദ്രോഹി എന്നാണ്, തറവാടുകളെയും മറ്റും മുടിപ്പിക്കുന്നവനെ കുളംതോണ്ടി എന്ന് പറയുന്നപോലെ കുലങ്ങളെ അല്ലെങ്കില്‍ വര്‍ഗ്ഗങ്ങളെ കുത്തുന്നവനോ മുടിപ്പിക്കുന്നവനോ ആരോ അവന്‍ കുലംകുത്തി തന്നെ.മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികശൈലി പ്രകാരമുള്ള വര്‍ഗവഞ്ചകന്‍ എന്ന പ്രയോഗത്തിന് പകരം ഒരു പഴയ നാട്ടുവാക്ക് ഓര്‍മ്മകളില്‍ നിന്നും തപ്പിയെടുത്തു നമുക്ക് നീട്ടിതന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് നന്ദി പറയണം . ആ വാക്കിനെക്കുറിച്ച് അദ്ധേഹത്തിന്റെ വാക്കുകള്‍ തന്നെ നോക്കാം ..

അവള്‍ക്കിന്നേക്ക് ഒരു വയസ്സ്.


കഴിഞ്ഞവര്‍ഷം ഇതെമാസം  " ഉടയോന്റെ കനിവിന്നായ്‌ , കണ്ണീരോടെഎന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു, അത് കാണാത്തവര്‍ക്ക് താല്പര്യം തോന്നുന്നെങ്കില്‍ വായിക്കാനായി താഴെ ചേര്‍ക്കുന്നുണ്ട് , അന്ന് കൈവിട്ടു പോയെന്നു വരെ ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആ കുഞ്ഞു മോള്‍ക്ക്‌ ഇന്ന് ഒരു വയസ്സ് തികയുകയാണ്.   ഒരു പാടു പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും മനമുരുക്കങ്ങളും ജഗതീശ്വരന്‍ കേട്ടെന്നു കരുതാം,  ഇപ്പോള്‍ അവള്‍ പൂര്‍ണ്ണ ആരോഗ്യവതിയായിതന്നെ വളരുന്നു , ആയുരാരോഗ്യസൌഖ്യത്തോടെ നിറഞ്ഞ സൌഭാഗ്യങ്ങളോടെ സന്തോഷത്തോടെ ഹൈനമോള്‍ ഈ ജന്മം പൂര്ത്തിയാക്കട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്‍ഥനകളോടെ ..ഒന്നാം ജന്മദിന ആശംസകള്‍ നിറഞ്ഞ മനസ്സോടെ നേരുന്നു

ഭൂഗര്‍ഭത്തിലെ കാണാക്കയങ്ങള്‍ .

"മഴക്കാലം വന്നെത്തി..  ഇടിമിന്നല്‍  ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്കം പകര്‍ച്ചവ്യാധികള്‍ ...ദുരന്തങ്ങള്‍ എപ്പോഴാണ് നമുക്ക് മുന്നില്‍ സംഭവിക്കുക എന്നറിഞ്ഞുകൂടാ..അവക്കെതിരെ കരുതിയിരിക്കുക മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.ജാഗ്രതയോടെ.." 
ഇങ്ങനെ ഒരു പരസ്യം കുറച്ചുനാളായി പത്രങ്ങളില്‍ കണ്ടുവരുന്നു.  ഇവ കൂടാതെ കടല്‍ക്ഷോഭം ചുഴലിക്കാറ്റ്‌, ഭൂകമ്പം, വരള്‍ച്ച, അഗ്നിബാധ, ബോംബുസ്ഫോടനങ്ങള്‍ ,വെടിക്കെട്ട് അപകടങ്ങള്‍, ജാതീയവും രാഷ്ട്രീയവുമായ ആക്രമങ്ങളും കൊലപാതകങ്ങളും,കെട്ടിടത്തകര്‍ച്ച, കാട്ടുതീ, റോഡ്‌ റെയില്‍ വിമാന അപകടങ്ങള്‍ സാംക്രമികരോഗങ്ങള്‍ തുടങ്ങിയ അപ്രതിക്ഷിത ദുരന്തങ്ങളും ഇടക്കിടെ കേരളക്കരയെ വലച്ചു കൊണ്ടിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. 
എന്നാല്‍ ഇവയൊന്നും കൂടാതെ നമ്മുടെ കൊച്ചു കേരളത്തെ മൊത്തത്തില്‍ പിടിച്ചുലക്കാന്‍ കെല്‍പ്പുള്ള ഒരു കൊടിയ വിപത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയ്യിടെ പല വാര്‍ത്താ മാധ്യമങ്ങളിലും കാണാന്‍ കഴിഞ്ഞു.

അമരന്‍.

സിദ്ധാര്‍ത്ഥന്‍ വേര്പിരിഞ്ഞതിന്‍റെ മൂന്നാംനാള്‍ ...
അവന്‍റെ ആത്മാവിനു  മോക്ഷ പ്രാപ്തിക്കുള്ള പരിഹാര ക്രിയയകള്‍ക്കൊടുവില്‍ ശേഷം ചിന്തിയ തുണ്ട് ഒഴുക്ക് വെള്ളത്തില്‍ ഉപേക്ഷിച്ച്, ചുറ്റും നില്‍കുന്നവരുടെ കൈവെള്ളകളിലേക്ക്എള്ളണ്ണ ഇറ്റിച്ചു കഴിഞ്ഞു ഉപ്പും മീനും നുള്ളിക്കൊടുക്കുമ്പോള്‍ മുന്നില്‍ സിദ്ധാര്‍ത്ഥന്‍റെ അമ്മ ..
നീട്ടിയകൈകളിലേക്ക് ഉപ്പും മീനും വെക്കുമ്പോള്‍ കൈകള്‍ വിറച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കാതിരിക്കാന്‍  കഴിയുന്നില്ല. നീണ്ടു വരുന്ന  ശുഷ്കിച്ച കൈകളില്‍ നിന്ന് തെന്നി മാറുവാനും ആവുന്നില്ല 
" ദിവാകരാ ..ഇന്‍റെ മോന്‍ ..!"
ഇടറിയ വാക്കുകളില്‍ അമ്മയുടെ പിടയുന്ന നെഞ്ചിന്‍റെ നീറ്റല്‍ ..

എന്റെ നാട്ടിലൂടെ..

തൊഴിയൂര്‍ ഗ്രാമത്തിലേക്ക് സ്വാഗതം  ഗുരുവായൂര്‍ പൊന്നാനി റോഡ്‌ -ഗുരുവായൂര്‍ നിന്നും നാല് കിലോമീറ്റര്‍ തൊഴിയൂര്‍ സുനേന നഗറിലേക്ക് .

"അക്കാവിയും ,ഹല്ലോമിയും, നബുല്‍ഷിയും കൂട്ടത്തില്‍ അല്‍പ്പം റൌമിയും"

അക്കാവി, ഹല്ലോമി, ഇസ്താംബുളി, മോസ്രല്ല, നബുല്‍ഷി, റൌമി, കഷ്കാവല്‍ ,എഥാം, എമ്മെന്റ്റ്‌ല്‍, ബ്രീ, ഗൌധ, ടെട്രാ, ഫീറ്റ..എന്നിങ്ങനെ വിത്യസ്തങ്ങളായ നൂറോളം നാമങ്ങള്‍ ..
ഇവയില്‍ ചിലതെങ്കിലും കേള്‍ക്കാത്ത പ്രവാസികള്‍ അപൂര്‍വ്വമായിരിക്കുമെങ്കിലും ഒരിക്കലെങ്കിലും ഒരു വിദേശയാത്ര നടത്തിയിട്ടില്ലാത്ത നമ്മുടെ നാട്ടുകാര്‍ക്ക് ഈ പേരുകള്‍ തികച്ചും അപരിചിതമായിരിക്കും. ഇനി ഇതെന്താണെന്നല്ലേ!  പാശ്ചാത്യര്‍ക്ക് തീന്മേശയില്‍ ഒഴിച്ച്കൂടാനാവാത്ത ഒരു ഭക്ഷ്യപദാര്‍ത്ഥമായ ചീസ്‌  അഥവാ നമ്മുടെ പാല്‍ക്കട്ടി, അതിന്‍റെ വിവിധ ഘടകങ്ങളുടെ പേരുകളാണ് മേലെ സൂചിപ്പിച്ചത്.

"സെക്രീത്തു യാത്ര, ചില രഹസ്യവെളിപ്പെടുത്തലുകള്‍ "

ഇത്  16-03-12 ന് വെളളിയാഴ്ച നടത്തിയ സെക്രീത്തു  യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കാനോ ചിത്രങ്ങള്‍ കാണിക്കാനോ ഉള്ളതായ ഒരു പോസ്റ്റായി കരുതരുത്, അതിനു വേണമെങ്കില്‍ നമ്മുടെ ഖത്തര്‍ മലയാളം ബ്ലോഗിലെ രാമന്‍റെ Qമലയാളം യാത്ര  ബിജുകുമാര്‍ ഭായിയുടെ നേര്‍ക്കാഴ്ചകളിലെ ദുഖാന്‍ വിനോദയാത്രാ - ഫോട്ടോ ഫീച്ചര്‍"  സുബൈര്‍ ബിന്‍  ഇബ്രാഹീമിന്റെ തിരയിലെ" ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും "മജീദ്‌ഭായിയുടെ ആര്‍ട്ട് ഓഫ് വേവിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര" എന്നിവ ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ പോയി വായിക്കാം ,കാണാം. ഈ പോസ്റ്റ്  ആ യാത്രയില്‍ നിന്നും എനിക്ക് വീണുകിട്ടിയ ചില രഹസ്യങ്ങളുടെ നഗ്നമായ വെളിപ്പെടുത്തലിന് വേണ്ടിയാണ് , ഇനിയും അത്  ഉളളിലൊതുക്കി വെച്ചുക്കൊണ്ട് നടന്നാല്‍ എന്റെ സര്‍വ്വവിധ കണ്ട്രോളും കൈവിട്ടു പോകുമെന്നതിനാല്‍ ആ രഹസ്യങ്ങളുടെ കലവറ ഇവിടെ ഞാന്‍ മലര്‍ക്കെ തുറക്കുകയാണ് , അതിനു മുമ്പ് രണ്ടു വാക്ക് പറഞ്ഞോട്ടെ. 



അന്ന് ഞങ്ങള്‍ അതായത് ഞാനും സുനില്‍ പെരുമ്പാവൂരും, ഗ്രാമീണം ഷക്കീര്‍ ഭായിയുടെ വണ്ടിയിലായിരുന്നു യാത്ര, കൂടെ ദുബായില്‍ നിന്നും അടുത്ത ദിവസം ഖത്തറില്‍ വിസിറ്റിംഗിനായി എത്തിയ നമ്മുടെ "കൈതമുള്ള്" ബ്ലോഗര്‍  ശശിയേട്ടന്റെ മകന്‍  പ്രശോഭുമുണ്ടായിരുന്നു  (മലയാളമറിയാത്ത കേരളീയന്‍ " - (ഞാന്‍ പറഞ്ഞതല്ല , അങ്ങോരെ പരിചയപ്പെടുത്തിക്കൊണ്ട് സുനില്‍ പറഞ്ഞതാണ്)


പരിചയമില്ലാത്ത വഴിയും എണ്‍പതില്‍ കൂടുതല്‍ സ്പീഡ്‌ എടുത്താല്‍ പാര്‍ട്സുകളുടെ പഞ്ചവാദ്യം കൂടാതെ ബോണറ്റിനുള്ളില്‍നിന്നും ഒരു ദീനവിലാപവും കൂടി കേട്ടിരുന്ന വണ്ടിയും ആയതിനാല്‍ യാത്രയുടെ തുടക്കം മുതലേ വഴിതെറ്റല്‍ എന്ന പ്രക്രിയ മുറക്ക് നടന്നു വന്നു,   മൊബൈല്‍  വഴിയുള്ള ആശയവിനിമയങ്ങളിലൂടെ ഒരു വിധം ആദ്യത്തെ ലക്ഷ്യസ്ഥാനത്ത് (വജ്ബ പെട്രോള്‍ സ്റ്റേഷന്‍) കൂടുതല്‍ കെട്ടിത്തിരിച്ചലില്ലാതെ എത്താനായി എന്നത് ഭാഗ്യം, അവിടെ കാത്തുകെട്ടിക്കിടന്ന ഫാമിലിക്കാരും വിത്തൌട്ട് ഫാമിലിക്കാരുമായ പത്തറുപത് പെരോളമുള്ള കൂട്ടരെയുംകൂട്ടി കൂടുതല്‍ വൈകാതെ അവിടെനിന്ന്‌ പുറപ്പെട്ടെങ്കിലും ഞങ്ങളുടെ കാര്യം പഴയതിനേക്കാള്‍ കഷ്ടമായിരുന്നു, വണ്ടിക്കു ചൂട് കൂടുംതോറും സ്പീഡ്‌ കുറഞ്ഞുവന്നു; പഞ്ചവാദ്യം കൂടാതെ തായമ്പകയും പക്കാമേളവും കൂടി കേള്‍ക്കാന്‍ തുടങ്ങി , പിന്നെ സുനിലിന്‍റെ നാവ് നല്ലൊരു വജ്രായുധംആയതിനാല്‍ മുമ്പേ പോയവര്‍ക്ക് നേരെ അതിന്റെ പ്രയോഗം നടത്തി  "നിങ്ങളെന്താ റേസിന് വന്നതാണോ! ഇതെന്താ  മത്സര റാലിയാണോ?" എന്നൊക്കെ ചോദിച്ച് ചൂടായി വഴിയില്‍ ഇടയ്ക്കിടെ വിളിച്ചുനിര്‍ത്തി ഒരു വിധം ഞങ്ങളും  ദുക്കാനില്‍  എത്തിച്ചേര്‍ന്നു.



അവിടെവെച്ചാണ് സൈഫുദ്ദീന്‍ എന്ന ആതിഥേയനെ ആദ്യമായി കാണുന്നത്, ഞാന്‍ പേര് പറയുമ്പോഴേക്കും തൊഴിയൂരാക്കയല്ലെ എന്ന് ചോദിച്ചു കെട്ടിപ്പിടിച്ച ആ സൌഹൃദത്തിനും ഓര്‍മ്മശക്തിക്കും മുന്നില്‍ ഞാന്‍ നമിക്കുന്നു. അനസ് ഭായ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  പറഞ്ഞതുപോലെ നാട്യങ്ങളറിയാത്ത ഒരു തനി നാട്ടുമ്പുറത്തുകാരന്‍ , ചില വ്യക്തിത്വങ്ങള്‍ അങ്ങിനെയാണ് ഒരൊറ്റകൂടിക്കാഴ്ചകൊണ്ട്  ഹൃദയത്തില്‍ പറ്റിപ്പിടിച്ചുപോകും , ഇനി ഒരിക്കലും മായ്ക്കപ്പെടാനാവാത്തത്ര ശക്തമായി..



സൈഫുഭായിയുടെ വീട്ടില്‍ വെച്ചാണ് പെരുമ്പാവൂര്‍ ഏലിയാസ്‌ അച്ചായനെ പരിചയപ്പെടുന്നത്, അതും മേല്‍പറഞ്ഞപോലെ പറ്റിപ്പിടിക്കുന്ന ഒന്ന് തന്നെ , സാരസ്യം തിങ്ങിവിങ്ങിവീര്‍ത്ത മുഖം ,വാക്കിലും നോക്കിലും ചലനങ്ങളില്‍ പോലും ഹാസ്യരസം തുളുമ്പിനില്‍ക്കുന്ന പ്രകൃതം, കുട്ടികളോടൊപ്പം ആടിയും പാടിയും അരങ്ങുതകര്‍ത്തുകളഞ്ഞു ആശാന്‍, കൂടാതെ ഞാന്‍ ബ്ലോഗേര്സ് മീറ്റില്‍ പ്രതിപാദിച്ച ജലീല്‍ക്ക ആന്‍ഡ്‌ ഫാമിലി  ബ്ലോഗേര്‍സ് ഗ്രൂപ്പും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു,  ഈ യാത്രയുടെ കണ്ട്രോള്‍ മൂപ്പരുടെ കയ്യിലായിരുന്നു എന്നുതന്നെ പറയാം. "കുട്ടികളാരും കാലാട്ടരുത് മൈക്ക ആടണുണ്ട് " എന്ന്പറഞ്ഞതു പോലെ പല പല നിര്‍ദേശങ്ങളും ഉപദേശങ്ങളുമായി എല്ലായിടത്തും അദ്ദേഹം ഓടിച്ചാടി നടന്നിരുന്നു...കൂടുതലെന്തിനു പറയുന്നു "മൈക്കോമാനിയ" പിടിപെട്ട മൂന്നുപേരില്‍ പ്രധാനി ജലീല്‍ക്ക തന്നെയായിരുന്നു .



അന്‍വര്‍ ബാബു ,ഷിറാസ് സിതാര , ഗ്രാമീണം ഷക്കീര്‍ഭായ്, ബിജുകുമാര്‍ ,ജിദു ജോസ്‌, കലാം  തുടങ്ങിയ ഫോട്ടോഗ്രാഫി രംഗത്തെ സിംഹങ്ങളും പുലികളും  ഉള്‍പ്പെട്ട വല്യൊരു ഗ്രൂപ്പ്‌ തന്നെ യാത്രാകൂട്ടത്തില്‍ ഉണ്ടായിരുന്നത് കൊണ്ട്  യാത്രയുടെ ഒരുപാട് വ്യത്യസ്തതകള്‌ള്ള ഫോട്ടോകള്‍ പ്രതീക്ഷിച്ചിരുന്നു, ഇപ്പോള്‍ വിവിധ ബ്ലോഗ്‌ പോസ്റ്റുകളിലൂടെയും ഫേസ്ബുക്ക് ക്യു-മലയാളം ഗ്രൂപ്പിലൂടെയും ഓരോരുത്തരും മത്സരിച്ചു പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ കാണുമ്പോള്‍ ആ പ്രതീക്ഷ അസ്ഥാനത്തായില്ല എന്ന് മനസ്സിലാകുന്നു.


അവിടെ നിന്നുള്ള ഈറ്റിന്റെയും നൃത്തനൃത്യങ്ങളുടെയും യാത്രകളുടെയും മറ്റും വിശദമായ പോസ്റ്റുകള്‍ ഇതിനകം  വന്നു കഴിഞ്ഞതിനാല്‍ അതേകുറിച്ച് കൂടുതലൊന്നും പറയേണ്ടതുണ്ടെന്നുതോന്നുന്നില്ല, ഓരോരുത്തരുടെ വിശദമായ എഴുത്തുകളിലൂടെ  അവിടെ ഒരു മൂന്നാലുവട്ടം പോയിവന്നപോലെ തോന്നുന്നുണ്ട്,  ഭാവി ബ്ലോഗേര്‍സായ കൊച്ചു മക്കള്‍ അവതരിപ്പിച്ച ഗാനങ്ങളും കവിതകളും കഥകളും എല്ലാവരും ശെരിക്കും ആസ്വദിച്ചു എന്നത് അടിവരയിട്ടു പറയേണ്ട ഒരു കാര്യമാണ്, അത്ര മാത്രം..

ദുക്കാനില്‍ നിന്നും സെക്ക്രീത്തിലേക്ക് സൈഫുഭായിയുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ട ഉടനെതന്നെ ഞങ്ങള്‍ക്ക് ചെറുതായൊന്നു വഴി തെറ്റിയെങ്കിലും സുനിലിന്റെ വജ്രായുധപ്രയോഗം അവിടെയും ഫലം കണ്ടു, പിന്നെ മെയിന്‍ റോഡുവിട്ടു മരുഭൂമിയിലൂടെ പത്തിരുപതു കിലോമീറ്ററോളം ലക്ഷ്യസ്ഥാനത്തേക്ക് ദൂരമുള്ള ഓഫ്‌റോഡിലേക്ക് കേറിയപ്പോള്‍ തൃശൂര്‍ പൂരത്തില്‍ നിന്നും പാവറട്ടി പള്ളിപ്പെരുന്നാളിലേക്ക് എത്തിയ പോലെയായി വണ്ടിക്കുള്ളില്‍നിന്നുള്ള ശബ്ദങ്ങള്‍ ..സംശയിക്കണ്ട ചെണ്ടമേളങ്ങള്‍  മാറി പകരം ഉച്ചസ്ഥായിയിയിലുള്ള ബാന്‍ഡ്മേളം തന്നെ, കൂടെ കട പട ചട പട എന്ന മൊത്തത്തിലുള്ള കുലുക്കവും കൂടിയായപ്പോള്‍ ഷക്കീര്‍ ഭായ് കാരണം തുറന്നു പറഞ്ഞു  ഒരു കൊല്ലായി വണ്ടി വര്‍ക്ക്ഷോപ്പ് കണ്ടിട്ടെന്നും ഷോ കപ്സര്‍ബറ്‌കള്‍ നാലും പോയിക്കിടക്കുകയാണെന്നുമുള്ള ആ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഹാവൂ രണ്ടു ദിവസത്തിക്കിനി ജോലിക്ക് പോകേണ്ടിവരില്ലല്ലോ എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു കാരണം മറ്റൊന്നുമല്ല ഇത്തവണ നാട്ടില്‍ പോയി തണ്ടലിന്‍റെ നെട്ടുകളും ബോള്‍ട്ടുകളും പത്തുപതിനാലു ദിവസത്തെ ഉഴിച്ചിലിന് കയറ്റി ഒന്ന് മുറുക്കി വന്നതേയുള്ളൂ  അത് ഈ യാത്രകൊണ്ട് വീണ്ടും ലൂസായിക്കോളും എന്നുറപ്പായിരുന്നു.



ഓഫ്‌ റോഡിന്റെ തുടക്കത്തില്‍ ചില ചെറുവണ്ടികള്‍ അവിടെ നിറുത്തിയിടേണ്ടിവന്നതുകൊണ്ട് വിത്തൌട്ട് ഫാമിലിക്കാരനായ നാമൂസും ഞങ്ങളുടെ വല്യ വണ്ടിയിലേക്ക് കൂടുമാറി. ആ കടന്നു കയറ്റത്തിന്നുശേഷം ചില ചര്‍ച്ചകള്‍ക്കൊടുവില്‍ വണ്ടിക്കുള്ളില്‍ നിന്നുള്ളത് പിന്നേം സഹിക്കായിരുന്നു എന്ന്പറഞ്ഞതും സുനില്‍ തന്നെ; ഞാനത് ആത്മഗതം ചെയ്തതെയുള്ളൂ, യയാതിയുടെ കഥയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം, അതില്‍ വി.എസ്‌.ഖണ്‌ഡേക്കറും, ശുക്രാചാര്യനും, ദേവയാനിയും, ശർമിഷ്ഠയും, കചനും, നഹുഷരാജാവും, യധുവംശവും, യാദവരും, അസുരന്മാരും, ദേവന്മാരും മറ്റുമായി കഥയ്ക്ക് ഒരുപാടു ട്വിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ ഫിലിം സിറ്റിയില്‍ എത്തി , അതിന്നിടെ  നല്ലൊരു ഫോട്ടോഗ്രാഫറെ ഞങ്ങള്‍ക്ക് നഷ്ടമായി , ബിജുരാജും (ഇസ്ക്ര) കുടുംബവും ജോലിത്തിരക്ക് മൂലം പാതിവഴിയില്‍ നിന്നും തിരിച്ചുപോയി,  ഫിലിം സിറ്റിയില്‍ ഒരൊന്നര മണിക്കൂര്‍ നേരത്തെ കറക്കത്തിനു   ശേഷം പ്രളയഭൂമിയിലേക്കുള്ള യാത്രക്കിടയിലാണ് വണ്ടിയില്‍ വെച്ച്  ആ രഹസ്യം നാമൂസ്‌ ഞങ്ങളോട് വെളിപ്പെടുത്തിയത്   'കുറുമ്പടിയുടെ കേട്യോളും രാമന്റെ സിന്ധുവും പറഞ്ഞ കാര്യം ,മറ്റൊന്നുമല്ല മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ എന്തെങ്കിലും  എഴുതണമെന്ന് അവര്‍ രഹസ്യമായി നാമൂസിനോട്  അപേക്ഷിച്ചേത്രേ.' നമ്മള് മനസ്സില്‍ കണ്ടത് അവര്‍ മാനത്തുകണ്ടു എന്ന് ചുരുക്കം.


സെക്രീത്തിലെ വഴുക്കലുള്ള കുന്നിലേക്ക് ഒരു വിധം എല്ലാവരും വലിഞ്ഞു കയറിയെങ്കിലും സെക്രീത്തിലേക്ക് വലിഞ്ഞു കേറിയാല്‍ ചിലപ്പോ *സക്രാത്തിന്റെ വലി ഞാന്‍ വലിക്കേണ്ടി വരുമെന്ന് തോന്നിയതിനാല്‍ ആ സാഹസത്തിനു  നുമ്മ  തയ്യാറായില്ല, കളിയും ചിരിയുമായി അവിടെയും കുറേനേരം, ജീവിതത്തിലെ മറക്കാനാവാത്ത കുറെ നിമിഷങ്ങള്‍ ,




പിന്നെ ചായകുടി കഴിഞ്ഞു നേരെ കടപ്പുറത്തേക്ക്, അവിടെ വെച്ചാണ് സൈഫുഭായ്  ചുട്ട ചിക്കനെ പറപ്പിക്കാനുള്ള ഒരു സ്പെഷല്‍ മസാലക്കൂട്ട് രഹസ്യമായി കുറുമ്പടിക്കും കേട്യോള്‍ക്കും പറഞ്ഞു കൊടുക്കുന്നത് ഞാന്‍ കേട്ടത്. അന്ന് ചോര്‍ത്തിയെടുത്ത ആ രഹസ്യം ഞാന്‍ നിങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തുകയാണ്  'കിവി' എന്ന സാധനം അറിയുമെല്ലോ ! അതിന്റെ പച്ച രണ്ടെണ്ണം നന്നായി  തിരുമ്മിപ്പൊടിച്ച് വെള്ളുള്ളി ഇഞ്ചി എന്നിവ ചതച്ചതും ഉപ്പ്  പാകത്തിനും തൈരില്‍ ചേര്‍ത്ത്  ചിക്കനില്‍ പുരട്ടി മൂന്നുനാല് മണിക്കൂര്‍ വെച്ചശേഷം  അതുമായി സൈഫു ഭായിയെ കാണാന്‍ ചെന്നാല്‍ മൂപ്പര്‍ അത് ചുട്ടുപറത്തികൊടുക്കാമെന്നാണ് വാഗ്ദാനം, അത് കേട്ട് കഴിഞ്ഞപ്പോള്‍  കുറുമ്പടിക്കൊരു സംശയം " ഇത് നമുക്ക് നിങ്ങടെ വീട്ടില്‍ വന്നിട്ട് ഉണ്ടാക്കിയാ പോരെ ! അവിടുന്നൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് ബുദ്ധി മുട്ടേണ്ട വല്ല ആവശ്യവുമുണ്ടോ എന്നതായിരുന്നു ആ ഡൌട്ട് , അതിനുള്ള സൈഫുഭായിയുടെ മറുപടി  എന്തായിരുന്നു എന്നത് കുറുമ്പടിയോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.



പിന്നെ മടക്കയാത്രയില്‍ സെക്രീത്തില്‍ നിന്നും കേറിയ പാടെ വന്നവഴിയായ തെക്ക് ഭാഗത്തേക്ക് നീളുന്ന റോഡിലേക്ക് തിരിയുന്നതിനു പകരം വണ്ടി  വടക്കോക്കോട്ടെടുത്തപ്പോള്‍ തന്നെ ഞാന്‍ വഴിതെറ്റിയോ എന്ന് സംശയം പറഞ്ഞതാണ്, നിങ്ങള്‍ വഴിതെറ്റിക്കാണ്ട് മിണ്ടാതിരി കാക്കാ എന്ന് പറഞ്ഞു സുനില്‍ തല്ലിയില്ലെന്നെയുള്ളൂ, എന്നാപിന്നെ വരുന്നെടത്ത് വെച്ചുകാണാമെന്നു ഞാനും വെച്ചു ഒടുവില്‍ ഒരു കിലോമീറ്ററിലേറെ ഓടി വഴിതെറ്റിയെന്നു മനസ്സിലായ ഉടനെ മൂപ്പന്‍ പറഞ്ഞത് നിങ്ങള്‍ക്കൊരു പോസ്റ്റിനുള്ള വകുപ്പായി ഇനിപ്പോ നാളെത്തന്നെ ചെന്ന് അത് പോസ്റ്റിക്കോളീം എന്നാണ്, അതുകൊണ്ട് മാത്രം വഴിതെറ്റിയതോ ഇസ്മായില്‍ ഭായ് ഒപ്പം പിടിച്ചു വന്നു വിവരം പറഞ്ഞതിനാല്‍ സൌദിയിലേക്ക് കേറാതെ മടങ്ങാനായി എന്നതോ ഞാനിവിടെ പ്രതിപാദിക്കുന്നില്ല.





അങ്ങനെ രഹസ്യങ്ങള്‍ എല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞ നിലക്ക് ഇനി അവസാനം പറയാനുള്ളത് അതുതന്നെ , ഉറക്കം ഒഴിവായിപ്പോവും എന്ന കാരണത്താല്‍ ഈ യാത്രയില്‍ നിന്നും മാറിനിന്ന  കിരാതന്മാരെ (രാജന്‍ ജോസഫ്‌, ജിപ്പൂസ്, ചാണ്ടിച്ചന്‍ ,സൂത്രന്‍ ,ഷമീര്‍ .ടി.കെ എന്നിവരെ നിര്‍ബ്ബന്ധമായും ഈ കിരാതലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു)ഇങ്ങക്ക് ഒരു കാലത്തും മാപ്പില്ലാ.മാപ്പില്ലാ..മാപ്പില്ലാ..


നോട്ട് ദി പോയിന്റ്‌ : പല പല കണ്ടീഷനുകളിലുള്ള പത്തു പന്ത്രണ്ടു വണ്ടികള്‍ , യാത്രയില്‍ ഒരു   തടസ്സവും ഉണ്ടാക്കിയില്ല എന്നത് ആശ്വാസകരമാണ് ഞങ്ങളുടെ വണ്ടി കണ്ടീഷന്‍ ഒരല്‍പം മോശമായിരുന്നെങ്കിലും സാധനം പുലിതന്നെയായിരുന്നു കേട്ടാ,ഇപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ അടുത്ത യാത്രയില്‍ നുമ്മേ കയറ്റാന്‍ ആരും തയ്യാറായെന്നുവന്നില്ലെങ്കിലോ, അതോണ്ടാണേ.

പൂരക്കാഴ്ചകള്‍ .

                  പ്രവാസ ജീവിതത്താല്‍ അന്യവല്‍ക്കരിക്കപ്പെടുന്ന ചില കാഴ്ചവട്ടങ്ങള്‍ ..


    തെയ്യവും, തിറയും, കാളിയും, മൂക്കന്‍ ചാത്തനും..അങ്ങിനെ അങ്ങിനെ എത്രയെത്ര മിത്തുകള്‍ .

         കരിങ്കാളിയുടെ വേഷപ്പകര്‍ച്ചകളില്‍ ഭയന്ന്  വിരണ്ടോടിയോളിച്ചിരുന്ന ബാല്യകാലം..

കരിമ്പ്‌,കറുത്തലുവ, ആറാംനമ്പര്‍ , പൊരി, ഉഴുന്നുവട, ഈത്തപ്പഴം..പൂരപ്പറമ്പുകളില്‍ സുലഭമായിലഭിച്ചിരുന്ന കൌമാരദിശയുടെ  മധുരിക്കും ഓര്‍മ്മകളിലേക്ക്..
ബലൂണുകളുടെ വിസ്മയിപ്പിക്കുന്ന നിറങ്ങള്‍ , കാറ്റില്‍ കറങ്ങുന്ന ഏഴു നിറങ്ങള്‍ ചാലിച്ച പമ്പരം.. ..ഓര്‍മ്മകളിലെ ഉത്സവങ്ങള്‍ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലെന്ന തോന്നല്‍ ..
ആനയും അമ്പാരിയുമായി ഒരു ഉത്സവകാലം കൂടി വിടപറയുന്നു ..

"കോപ്പിലെ പോസ്റ്റും, മീറ്റും, ഈറ്റും"


മത്തായിച്ഛന്‍  : കുര്യച്ചന്‍ എന്താ പറഞ്ഞത്?
ബാലകൃഷ്ണന്‍  : മത്തായിച്ചന്‍  നല്ലൊരു  മനുഷ്യനാണെന്ന്..,  
മത്തായിച്ചന്‍  : വേറെ  വല്ലതും  അയാള്‍  പറഞ്ഞോ ?
ബാലകൃഷ്ണന്‍  : വിഷമം  പറഞ്ഞാല്‍   മതി  മത്തായിച്ചന്റെ  മനസ്സലിയും  എന്നും  പറഞ്ഞു ..
റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഈ  സീനില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍  മാന്നാര്‍ മത്തായിച്ചന്റെ  മുഖത്ത്  മിന്നിമറയുന്ന  ചില  ഭാവങ്ങള്‍  ഓര്‍ക്കുന്നില്ലേ ? , അങ്ങിനെ  ഒരു  ഭാവം  ഇക്കഴിഞ്ഞ  ഖത്തര്‍  മീറ്റില്‍  എന്റെ  മുഖത്തും  മിന്നിമറഞ്ഞോ  എന്നൊരു  സംശയം! അതെന്തുകൊണ്ടാണെന്ന്   വഴിയെ  പറയാം..
ഈയിടെയായി  എല്ലാവരും  കോപ്പിന്മേല്‍   കേറിപ്പിടിച്ചിരിക്കുകയാണെന്ന്  തോന്നുന്നു , കോപ്പിലെ  ബ്ലോഗ്ഗര്‍ ,'കോപ്പിലെ ബ്ലോഗ്‌ മീറ്റ് , കോപ്പിലെ  അവാര്‍ഡ്‌  എന്നിങ്ങനെ  ഒരഞ്ചാറു  കോപ്പിലെ  പോസ്റ്റുകള്‍  ഈയിടെ കണ്ടു , നിഘണ്ടുവില്‍  മുങ്ങിത്തപ്പി  നോക്കിയെങ്കിലും  കോപ്പിന്  പ്രതേകിച്ചു  അര്‍ഥം  ഒന്നും  കിട്ടിയില്ല  ,എന്നാപിന്നെ  അര്‍ഥം  എന്ത്  കോപ്പായാലും  വേണ്ടില്ല  കിടക്കട്ടെ  നമ്മടെ  വകയും  കോപ്പിലെ  പോസ്റ്റൊരെണ്ണമെന്നു  കരുതി, ഹല്ല  പിന്നെ!
പശൂം ചത്തു മോരിലെ പുളിയും പോയെന്നു പറഞ്ഞപോലെ മീറ്റ് കഴിഞ്ഞിട്ടിപ്പോ ആഴ്ച രണ്ടാവാറായി..ഇപ്പോഴാ ഇയാള്‍ടെ ഒടുക്കത്തെ കോപ്പിലെയൊരു പോസ്റ്റ്‌ എന്ന് കരുതുന്നവര്‍ക്കും പറയാന്‍ എളുപ്പമായല്ലോ!
കഴിഞ്ഞകൊല്ലം നോമ്പ് പെരുന്നാളോട് അനുബന്ധിച്ച് കൂടിയ "ഒരു കൊച്ചു പെരുന്നാള്‍ ഈറ്റില്‍ വെച്ചാണ് ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ് ഇത്തവണ കൂടുതല്‍ വൈകാതെ നടത്തണമെന്ന തീരുമാനത്തിന്‍റെ സ്പാര്‍ക്ക് വീണത്‌,  അന്ന് പത്തുപേര്‍ ഒത്തുകൂടിയ ആ ചിന്ന മീറ്റിന്‍റെ ചില്ലറ വിശേഷങ്ങള്‍ ഇവിടെ പോസ്റ്റിയതിന്റെ അടുത്ത ദിവസത്തിലായി ഞാന്‍ നാട്ടിലേക്ക് പോകുകയും ആ പോക്കില്‍ ജീവിതത്തിലെ ചില പ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു , ഒരു കൊച്ചു വീടുപണിഞ്ഞു അതില്‍ താമസമാക്കി എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന് , മറ്റൊന്ന് എന്‍റെ മൂത്ത മകളുടെ വിവാഹം 11-11-11 എന്ന പ്രത്യേക ദിനം തന്നെ വളരെ ഭംഗിയായി കഴിച്ചു എന്നതും , കൂടാതെ എന്റെ ജേഷ്ഠസഹോദരന്റെ മകളുടെ വിവാഹത്തിലും മറ്റൊരു ജേഷ്ഠ സഹോദരന്‍റെ മകന്റെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തു, അങ്ങിനെ ജീവിതത്തിനു ചാരിതാര്‍ത്ഥ്യം നല്‍കുന്ന നാലഞ്ചു ശുഭ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോന്നപ്പോള്‍ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത  അനുഭൂതിയുണ്ട്, പക്ഷെ  ഇരുപതുവര്‍ഷത്തോളം ഒരു പ്രവാസിയായി  ഊഷരഭൂമികളില്‍ കഷ്ടപ്പെട്ടതിന്‍റെ എല്ലാ സത്തകളും ആ ഒന്നുരണ്ടു മാസം കൊണ്ട് ആവിയായിപ്പോയെന്നു പറയുമ്പോള്‍ അതില്‍ തെല്ലും അതിശയോക്തിയില്ല,  ഇനി വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണമെന്ന ഒരു വൈക്ലബ്യം മനസ്സില്‍ ഭാരമായി തൂങ്ങിനില്‍ക്കുമ്പോള്‍ ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ എന്ന സംശയം മറുഭാഗത്ത്, എങ്കിലും  ഭൂരിപക്ഷം വരുന്ന മദ്ധ്യവര്‍ഗ പ്രവാസികളുടെ  നിയോഗങ്ങളില്‍ പെടുന്ന ഒന്നായി മാത്രം അതിനെ വിലയിരുത്തിക്കൊണ്ട് ഞാന്‍ മീറ്റ് വിശേഷങ്ങളിക്ക് കടക്കാം..


ജനുവരി ആദ്യവാരത്തില്‍ മീറ്റിന്‍റെ കാര്യങ്ങള്‍  തീരുമാനിക്കാനുള്ള ആദ്യ കൂടിച്ചേരല്‍ കഴിഞ്ഞപ്പോള്‍ തന്നെ അതില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എന്നെ വിളിച്ച്  സുനില്‍  പെരുമ്പാവൂര്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു, "നിങ്ങളിനി ഈ ആലോചനാ മീറ്റിങ്ങുകളില്‍ ഒന്നും വരാതെ ആ മീറ്റിന്‍റെ അന്നു നേരം തെറ്റി കുറച്ചു ജ്യുസും വെള്ളോം ആയി വരാനുള്ള പരിപാടിയാണല്ലേ? " ഈ വാക്കുകള്‍ ഞാനിങ്ങനെ ഓര്‍ത്തുവെക്കാന്‍ കാരണം ആ പറഞ്ഞത് അച്ചട്ടായി സംഭവിച്ചു എന്നതിനാലാണ്, നമ്മുടെ ശ്രദ്ധെയന്‍റെ ഒരു ബ്ലോഗിന്‍റെ പേരും  അപ്പോള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തതിനു എന്നെ കുറ്റം പറയാന്‍ പറ്റില്ലല്ലോ! പിന്നെ ആലോചനാ യോഗങ്ങളില്‍ ഒന്നില്‍ പോലും ഈറ്റും ഇല്ലായിരുന്നു എന്നതും  ശ്രദ്ധിക്കേണ്ട  കാര്യമാണ് , നോട്ട് ദി  പോയിന്റ്‌ .
പത്താന്തി പത്തുമണിക്ക് തന്നെ മീറ്റ് തുടങ്ങിയെങ്കിലും അന്നും ജോലിത്തിരക്ക് മൂലമാണെന്ന് തന്നെ പറയാം  ജുമുഅക്ക് ശേഷമാണ് എനിക്ക് അവിടെ എത്തിച്ചേരാനായത്, അപ്പോള്‍ ഈറ്റിന്‍റെ നേരമായിരുന്നു എന്നത്‌ കരുതിക്കൂട്ടി പ്ലാന്‍ ചെയ്തതല്ല ആയിപ്പോയതാണ് കേട്ടാ, അല്ലെങ്കിലും ഈറ്റിന്‍റെ നേരത്തെക്ക് എത്തിയില്ലെങ്കില്‍ പിന്നെ എന്തോന്ന് മീറ്റ്‌!.. .
അവിടെ നോക്കുമ്പോള്‍ ഒരാളും ഷെയ്ക്ക്ഹാന്‍ഡ്‌ കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല, കാരണം ഞാന്‍ പ്രതീക്ഷിച്ചപോലെ സദ്യതുടങ്ങിയിരുന്നു എന്നതു തന്നെ , കൈത്തണ്ടയില്‍ പിടിച്ചും തോളില്‍ തട്ടിയും മുട്ടിയും പലരെയും അഭിവാദ്യം ചെയ്തെന്നു വരുത്തി ഞാന്‍ പ്രധാന കര്‍മ്മ പരിപാടിയിലേക്ക് ഒട്ടും സമയം കളയാതെ കടന്നു, പത്തു റിയാല്‍ രെജിസ്റ്റര്‍ ഫീസായി  മജീദ്‌  ഭായിയും  കനകാംബരനും കൂടി കൈപിരിച്ചു വാങ്ങിച്ചത് മുതലാക്കണമെല്ലോ!
മൂന്നാം വട്ടം പായസം എടുക്കാന്‍ ചെന്നപ്പോള്‍ വിളമ്പാന്‍ നിന്നിരുന്ന ആള്‍ അര്‍ഥം വെച്ചു നോക്കിയത് ഞാന്‍ കാണുകയോ പുറകില്‍ നിന്നും "സമയം നോക്കിത്തന്നെ എത്തിയല്ലേ" എന്ന  നികുവിന്‍റെ കമ്മന്റ് ഞാന്‍ കേള്‍ക്കുകയോ ചെയ്തതായി ഓര്‍ക്കുന്നില്ല, എന്തായാലും നൂറ്റിയിരുപതില്‍കൂടുതല്‍ പേര്‍ക്ക് സമൃദ്ധിയായി ഭക്ഷണം നല്‍കിയ നിള ഹോട്ടല്‍സിന്‍റെ  മാനേജ്മെന്റിനും ജോലിക്കാര്‍ക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സമയം കിട്ടുമ്പോള്‍ അവിടെ പോയി ഒരു ചായയെങ്കിലും കുടിച്ചു നമ്മുടെ സന്തോഷം അറിയിക്കണമെന്ന് ബ്ലോഗേര്‍സ് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു. (ഇതിലെ നന്ദിയും സന്തോഷവും കോപ്പിലെയല്ല ,ആത്മാര്‍ഥമായതാണ്).

സ്വന്തം കുടുംബത്തിലെ ഒരാവശ്യം നടത്തുന്ന അത്ര കാര്യക്ഷമതയോടും ആത്മാര്‍ഥതയോടും കൂടി ഇസ്മായില്‍ കുറുമ്പടിയും (തണല്‍മജീദ്‌ നാദാപുരവും (art of wave) ,  കനകാംബരനും (ഖരാക്ഷരങ്ങള്‍ ),  നിക്കു നിക്സനും ( എന്റെ ലോകം) ,  സുനില്‍ പെരുമ്പാവൂരും (സുനില്‍ പെരുമ്പാവൂര)),  ഷഫീക്കും (കരിനാക്ക്) , രാമചന്ദ്രനും (ഞാന്‍ ഇവിടെയുണ്ട്) , നാമൂസും (തൌദാരം) ,തന്സീമും ( ഒരേ കടല്‍) , നജീം ആലപ്പുഴയും (പാഠഭേദം),ഷക്കീര്‍ ഭായിയും (ഗ്രാമീണം),കലാമും (മരുപ്പൂക്കള്‍) മറ്റും ഓടിനടക്കുന്നത് കണ്ടപ്പോള്‍ മനസ്സില്‍ അല്‍പ്പം  സ്വയംപുച്ഛവും ജാള്യതയും തോന്നിയെന്നത് നേരാണ്, ഈ മീറ്റിന്‍റെ ബാനര്‍, ബേഡ്‌ജ്,എംബ്ലം തുടങ്ങിയവ ഡിസൈന്‍ ചെയ്തത  മജീദ്‌ നാദാപുരം  ഭായിക്ക് എന്‍റെ വക ഒരു സ്പെഷല്‍ സല്യുട്ട് ഇവിടെ കൊടുക്കട്ടെ.(ഇതും കോപ്പിലെയല്ല)


വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞപ്പോഴാണ് മീറ്റിന്റെ കാര്‍ന്നോരായ ഇസ്മായില്‍ ഭായിയെ കാണുന്നത്, ഇങ്ങളിത് എവിടെയായിരുന്ന് സാഹിബേ? എന്ന ചോദ്യം കേട്ടപ്പോള്‍ ആ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഞാന്‍ ശ്രദ്ധിച്ചു, കല്യാണത്തിരക്കുകള്‍ക്കിടയില്‍ വധുവിന്‍റെ പിതാവിന്‍റെ മുഖത്ത് കാണുന്ന ഒരു കോപ്പിലെ ടെന്‍ഷനും വെപ്രാളവും അവിടെ ഉണ്ടെന്നു തോന്നി (മൂന്നാല് മാസം മുമ്പ്  നേരിട്ട് അനുഭവിച്ചതായത് കൊണ്ട് അത് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല) പിന്നെ   സഗീര്‍ പണ്ടാരത്തില്‍ (വെള്ളിനക്ഷത്രം) ,  മനോഹര്‍ജീ (മനോവിഭ്രാന്തികള്‍ ) , ബിജു കുമാര്‍ ( നേര്‍കാഴ്ചകള്‍ )സമീര്‍ (പഥികപത്രം)ഷാനവാസ്‌ ( ചോല)സ്മിത ആദര്‍ശ്‌ (പകല്‍ കിനാവ് ), ജിദ്ദു ജോസ്‌ ( അനുഭവങ്ങള്‍ പാളിച്ചകള്‍)രാജേഷ്‌ കെ വീ ( പ്രവാസി) തുടങ്ങിയവരെ കണ്ടു പരിചയം പുതുക്കി, ഫോണ്‍ വഴി പലപ്പോഴും കേട്ട് പരിചയമുള്ള  ഫാസിര്‍ (സൂത്രന്‍) ,   ഷമീര്‍ ടീ.കേ  എന്നിവരെ നേരില്‍ കണ്ടു സംതൃപ്തനായി, ഫേസ്ബുക്ക് കൂട്ടം തുടങ്ങിയ സൈറ്റുകളില്‍ വിലസുന്ന നൗഷാദ്‌ (തൃഷ്ണ),കിരണ്‍ ജോസ്‌ ( സാന്ദ്രം) ,ലെനിന്‍ കുമാര്‍ (പച്ചതവള),ഉമ്മര്‍കുട്ടി ( ചിമിഴ്) , രാജേഷ്‌ (തരിശ്) , ശ്രീജിത്ത്‌ ( ഓര്‍മ്മകള്‍ അനുഭവങ്ങള്‍) തുടങ്ങിയ ബ്ലോഗേര്‍സിനെയും, മുരളി (വാളൂരാന്‍)),ഷീല ടോമി (കാടോടിക്കാറ്റ്), ഹക്കീം പെരുമ്പിലാവ് (പെരുംബിലാവിയന്‍)),  ബിജു രാജ്  ( ഇസ്ക്ര) , സിറാജ് (സിറൂസ്) , നവാസ്‌ (കൊറിവരകള്‍), റഫീക്ക്‌ കംബള (റഫീക്ക്‌ കംബള)  , റിയാസ്‌ കേച്ചേരി (Shaanriyas),സലാഹ് (alvida na),ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ)ഇബ്രാഹീം സിദ്ധിക്‌ ( ഇഹ് സാന്‍),ആഷിക്(മായികലോകം),രാജേഷ്‌  വീ ആര്‍ ( കാല്പാടുകള്‍ ) അജീഷ്‌.ജി.നാഥ്‌ബിഷാദ് (bichoo),കമറുദ്ദീന്‍ ( കമറുദ്ദീന്‍)),സുബൈര്‍ (തിര),സുമേഷ്‌ (exploreasp),ഉസ്മാന്‍ (ഉസ്മാനിയാസ്‌), ഫിറോസ്‌ (വാചാലന്)ഷബീര്‍( (മൈമ്പ്)എന്നിവരെയും ഓടിനടന്നു പരിചയപ്പെട്ടുവെങ്കിലും, സമയക്കുറവിനാല്‍ കുറച്ചുപേരെ വിട്ടുപോയി, അവരെ ഇനി ബ്ലോഗുകളിലൂടെ പിടിക്കാം എന്ന് കരുതുന്നു. പിന്നെ പോയവര്‍ഷത്തെ  മീറ്റില്‍ വെച്ച് പരിചയപ്പെടുകയും ആ സൌഹൃദം അണയാതെ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന മഞ്ഞിയില്‍ അസീസ്‌ഭായ് (ദേഹാസ്വാസ്ഥ്യം മൂലം) ചാണ്ടിച്ചന്‍ (ക്രിക്കറ്റ് മാച്ച് മാനിയ)  മിഴിനീര്‍ തുള്ളി റിയാസ്‌  (കാരണം അറിയില്ല) ശാഹുല്‍ക്ക, ഹാരിസ്‌ എടവന (നാട്ടില്‍ പോയി) എന്നിവരുടെ അസാന്നിധ്യം മനസ്സില്‍ ചെറിയൊരു അലോസരമുണ്ടാക്കിയെങ്കിലും കൃത്യം രണ്ടു മണിക്ക് തന്നെ സുനിലിന്‍റെ സ്വാഗതപ്രസംഗത്തോടെ മീറ്റ് ആരംഭിച്ചു, അതിനു മുമ്പ് ഫോട്ടോഗ്രാഫി മത്സരത്തിലെ ഒന്ന് രണ്ടു ഫോട്ടോക്ക് ഞാന്‍  വോട്ടു ചെയ്തു കഴിഞ്ഞിരുന്നു ,എന്നാല്‍ മത്സരഫലം വന്നപ്പോള്‍ ഭാഗ്യമെന്നു പറയാം ഞാന്‍ വോട്ടു ചെയ്ത ഫോട്ടോകള്‍ക്ക്  പ്രോത്സാഹനസമ്മാനം പോലും കിട്ടിയില്ല, കിട്ടിയിരുന്നെങ്കിലോ! ഫോട്ടോകളെ വിലയിരുത്താനുള്ള എന്‍റെ കഴിവോര്‍ത്തു ഞാന്‍ വല്യൊരു അഹങ്കാരിയായിപ്പോയേനെ,പടച്ചോന്‍ കാത്തു.


മൊത്തം നൂറോളം പേര്‍ രെജിസ്റ്റര്‍ ചെയ്തതില്‍ എഴുപതോളം ബ്ലോഗര്‍മാരും അവരില്‍ പകുതിപേരുടെ കുടുംബാംഗങ്ങളും മാത്രമേ പങ്കെടുത്തുള്ളൂ എന്നതും ഭാഗ്യമായിതന്നെ കരുതണം, അല്ലെങ്കില്‍ മീറ്റ് ഒരൊന്നൊന്നര മീറ്റായിപ്പോയേനെ..
അങ്ങിനെ ബ്ലോഗര്‍മാര്‍ സ്വയം പരിചയപ്പെടുത്തല്‍ എന്ന ചടങ്ങ് തുടങ്ങി, ഓരോരുത്തരെ വേദിയിലേക്ക് ക്ഷണിക്കുന്നതിനോടൊപ്പം അവരുടെ ബ്ലോഗിന്‍റെ ഹോം പേജ് വേദിയിലുള്ള സ്ക്രീനില്‍ കാണിക്കുകയും അയാളെ കുറിച്ച് ഹൃസ്വമായ ഒരു വിവരണം നല്‍കുകയും ചെയ്തിരുന്നു, പേരും പ്രശസ്തിയും ഒന്നും മാനദണ്ഡമായില്ല എന്നത് എടുത്തുപറയേണ്ടുന്ന ഒരു വസ്തുതയാണ്, ആല്‍ഫബെറ്റിക്ക് ഓര്‍ഡറില്‍ ആയിരുന്നതിനാല്‍  സംഘാടകരും പ്രശസ്തരും പുതുമുഖങ്ങളും ഇടകലര്‍ന്നായിരുന്നു വേദിയില്‍ എത്തിയത്, ഒരാള്‍ക്ക്‌ രണ്ടു മിനിറ്റ് എന്ന ടൈം ലിമിറ്റ് പലരും ലംഘിച്ചുവെങ്കിലും ചിലരുടെ വാക്ചാതുരിയുടെ മാധുര്യത്തില്‍ ലയിച്ചുചേര്‍ന്നപ്പോള്‍ അതത്ര കാര്യമായിതോന്നിയില്ല ,പക്ഷെ നീണ്ട മൂന്നു മണിക്കൂറുകളാണ് ആ ചടങ്ങില്‍ മുങ്ങിപ്പോയത്.


(ആക്രാന്തം)ഫയാസിന്‍റെ ഹാസ്യരസം തുളുമ്പുന്ന സംസാരവും മിമിക്രിയും സദസ്സിനെ ഒന്നിളക്കിയത് ഇവിടെ പറയാതിരിക്കാനാവില്ല (പപ്പൂസിനെ മലര്ത്തിയടിച്ചെങ്കിലും ജനാര്‍ദ്ദനന് വെച്ച പണി പാളി) അത് പറയുമ്പോള്‍  ഷമീര്‍ ടീ.കേയുടെ (മഴനാരുകള്‍) ഈണം തുളുമ്പുന്ന കവിതാശകലവും ഓര്‍മ്മയില്‍ എത്തുന്നു, ഉപ്പായിരുന്നു വിഷയം.
പ്ലാവിലകോട്ടിയ കുമ്പിളില്‍ തുമ്പപോലിത്തിരി ഉപ്പുതരിയെടുത്ത്,
ആവിപാറുന്ന പൊടിയരിക്കഞ്ഞിയില്‍ തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി-
ഉപ്പു ചേര്‍ത്താലേ രുചിയുള്ളൂ കഞ്ഞിയില്‍ 
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞു പോം മട്ടിലെന്നുണ്ണി,
നിന്‍മുത്തശ്ശിയും ഒരുനാള്‍ മറഞ്ഞു പോമെങ്കിലും-
നിന്നിലെ ഉപ്പായിരിക്കുമീമുത്തശ്ശി
എന്നുണ്ണിയെ വിട്ടെങ്ങുപോവാന്‍ ?
ഓ.എന്‍.വി യുടെ കവിതയിലെ ചില വരികളാണ്  ഷമീര്‍  ചൊല്ലിയത്, രക്ത ബന്ധങ്ങള്‍ പോലെ തന്നെ ഉപ്പ് ബന്ധവും നാം പരസ്പരം സൂക്ഷിക്കണമെന്നും  മനുഷ്യരുടെ അദ്ധ്വാനത്തിന്റെ വില ഉപ്പാണെന്നും ഷമീര്‍ പറഞ്ഞു വെച്ചു , . ഇത്തരം കൂട്ടായ്മയുടെ ഒത്തുചേരലിന്റെ പിന്നിലും ഒരു പാടു പേരുടെ അശ്രാന്ത പരിശ്രമമുണ്ട്, അതില്‍നിന്നും ഉത്ഭവിക്കുന്ന വിയര്‍പ്പിന്റെ ഉപ്പ് രസം അന്യോന്യം പങ്ക് വെക്കുമ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ നിലവാരവും  രുചിയും വര്‍ദ്ധിക്കുന്നതായി നമുക്ക് അനുഭവ്യമാകുന്നു. സദസ്സ് ആ സാരസംപൂര്‍ണ്ണമായ വാക്കുകളും കവിതയും ശെരിക്കും ആസ്വദിച്ചു.
സിറൂസ് സിറാജ് ന്‍റെ നര്‍മ്മരസം ചാലിച്ച വാക്കുകളും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ പേപ്പര്‍തുണ്ടില്‍ കണ്ട കവിതയുടെ രചയിതാവിനെ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ജിപ്പൂസ് ( എന്റെ ഇടം)
"ഈറന്‍ മാറാന്‍ നമുക്കിടയില്‍ മറവെന്തിനു
നിന്‍റെ നഗ്നത എനിക്കെന്‍റേതു പോല്‍ പരിചിതം.."
എന്ന ആ കവിതയുടെ വരികള്‍ ചൊല്ലിയപ്പോള്‍ സദസ്സില്‍ നിന്നും "രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അല്ലെ!" എന്ന ഒരു വിദ്വാന്റെ കമ്മന്റ് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി, "തിളച്ച് മറിയുന്ന യൗവ്വനം ഫ്രീയായി രണ്ട് സെന്‍റ് എഴുതിത്തന്ന ഗൂഗിള്‍ അമ്മച്ചിയുടെ നെഞ്ചിലേക്ക് തന്നെ കോരിയൊഴിച്ച് ഉള്ളിലെ തീയൊന്ന് കുറക്കുവാനുള്ള ശ്രമം" (പ്രൊഫൈലില്‍നിന്ന്) നടത്തുന്ന ജിപ്പൂസ്, കല്യാണം കഴിഞ്ഞതോടെ തിളച്ചു മറിഞ്ഞിരുന്ന യൗവ്വനം ഇപ്പോള്‍ ഇയ്യം പോലെ തണുത്തുപോയെന്ന ആരോപണം ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്ന് പറയുന്ന ജിപ്പൂസ് സൌഹൃദത്തിനു പ്രാധാന്യം കൊടുക്കുന്ന നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്.
കൂട്ടത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചത് ഒരു ബ്ലോഗര്‍ കുടുംബമാണ്  അബ്ദുല്‍ ജലീല്‍ ( കുറ്റിയാടി കടവു)  മൂപ്പരുടെ ഭാര്യ  ഷാഹിദ ജലീല്‍ (മുള്ളന്‍ മാടി)  മരുമകന്‍ ശിഹാബ്‌ തൂണേരി ( shihab thooneri)  എന്നിവര്‍ സദസ്സിലും  വേദിയിലും  ശെരിക്കും  തിളങ്ങിനിന്നിരുന്നു .


ഇവരെ കൂടാതെ സദസ്സിനെ ആകര്‍ഷിച്ച മറ്റൊന്ന് പൊന്നുണ്ണി എന്ന ബ്ലോഗിന്‍റെ കൊച്ചുമുതലാളിക്കുട്ടികളായ സാന്ദ്ര, സന്‍സിന  എന്നീ രാമചന്ദ്രന്‍ വെട്ടിക്കാടിന്‍റെ മക്കളായിരുന്നു, കലാമിന്റ കൊച്ചുമോള്‍ എല്ലാവരുടെയും  ഓമനയായിക്കൊണ്ട്   കലപില  കൂട്ടി  അങ്ങിങ്ങ്  ഓടിനടന്നിരുന്നു.

അതിന്നിടെ ഫോട്ടോഗ്രാഫി മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും സമ്മാനദാനവും നടന്നു,  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ  ഷക്കീര്‍ (ഗ്രാമീണം) , ഷിറാസ് സിത്താര,   സഗീര്‍ പണ്ടാരത്തില്‍  എന്നിവർക്ക് ഫ്രണ്ട്സ് കർച്ചറൽ സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഹബീബ്‌ റഹ്മാന്‍ അവാർഡുകൾ വിതരണം ചെയ്തു, ബ്ലോഗർമാർ കേവല സൗഹൃദങ്ങളിൽ തങ്ങി നിൽക്കരുതെന്നും നന്മകളെയും നല്ല ആദര്‍ശങ്ങളെയും സമൂഹത്തിൽ പ്രചരിപ്പിക്കാൻ ബ്ലൊഗുകൾകൊണ്ട് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു .
ഫോട്ടോ പ്രദര്‍ശനത്തെയും മത്സരത്തെയും, ഫോട്ടോ ഗ്രാഫി പഠനക്ലാസിനെയും കുറിച്ച് പറയുമ്പോള്‍ അതിന്നായി അശ്രാന്തപരിശ്രമം ചെയ്ത സി എം ഷക്കീര്‍ ഭായിയുടെ പേര് ആദ്യം എടുത്തു പറയേണ്ടതുണ്ട് , കൂടാതെ ബ്ലോഗേര്‍സ് അല്ലാതെതന്നെ  ഈ സംരംഭത്തില്‍ വളരെയേറെ സഹകരിച്ച പ്രദോഷ്, അന്‍വര്‍ ബാബു ,രാജന്‍ ജോസ് എന്നിവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് മീറ്റ് സംഘാടകര്‍ക്കുണ്ട്. രാവിലെ ചിത്ര പ്രദർശനത്തിൽ ഖത്തറിലെ വിവിധ ഫോട്ടൊ ഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തോടൊപ്പം സ്റ്റിൽ, മൂവി ഫോട്ടൊ നിർമ്മാണത്തെകുറിച്ച് ഫോട്ടൊഗ്രാഫി രംഗത്തെ വിദഗ്ദര്‍ ക്ലാസെടുത്തു. പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫർമാരായ ദിലീപ് അന്തിക്കാട് ,ഷഹീന്‍ ഒളകര, മുരളി വാളൂരാൻ, സലിം അബ്ദുള്ള, ഫൈസൽ ചാലിശേരി, ഷഹീർ, ഷാജി ലൻഷാദ് എന്നിവർ പങ്കെടുത്തു.
കൂടാതെ, കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി  തളര്‍ന്നു രോഗശയ്യയില്‍ കിടക്കുന്ന ഒരു ഹതഭാഗ്യനായ കൊല്ലം കുന്നിക്കോട് സ്വദേശി ഷംനാദിന് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു ലാപ്‌ടോപ്‌ എന്ന അഭിലാഷം സാധിപ്പിച്ചു കൊടുക്കാനും ഈ കൂട്ടായ്മകൊണ്ട് കഴിഞ്ഞുവെന്നത്  അഭിമാനം നല്‍കുന്ന കാര്യമാണ്, ഇസ്മായില്‍ ഭായ് തന്‍റെ പോസ്റ്റില്‍ പറഞ്ഞതുപോലെ ഇത് പരസ്യപ്പെടുത്തുന്നത് അഹങ്കാരമാണെന്ന് തെറ്റിദ്ധരിക്കരുത്, മറിച്ചു മറ്റുള്ളബ്ലോഗര്‍മാര്‍ക്കും ഒരു പ്രചോദനമായെങ്കില്‍ നന്ന് എന്ന സദുദ്ദേശ്യം ഒന്നുകൊണ്ടു മാത്രമാണ്,  ആയതിനുള്ള ഫണ്ട്  അസീസ്‌ മാഷിന് കൈമാറാന്‍ സംഘാടക സമിതി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്കേറെ ചാരിതാര്‍ത്ഥ്യമുണ്ട്.

ഖത്തറിലെ മീറ്റ വേദിയില്‍ ഫണ്ട് കൈമാറ്റം.
(ഷംനാദിനു ലാപ്‌ ടോപ്‌ കൈ മാറിയ ശേഷം കൊച്ചുമോളും (കുങ്കുമം) , ഷെരീഫ്‌ കൊട്ടാരക്കര യും)

സമയം വൈകിയെത്തിയ അസീസ്‌ മാഷ്‌ , ഇസ്മായില്‍ മേലടി (ISMAIL MELADI) ഭായി, മാധവിക്കുട്ടി (ജീവിതത്തില്‍ നിന്ന്)  എന്നിവരെ വിശദമായി പരിചയപ്പെടാന്‍ കഴിയാത്ത കുണ്ടിതം ബാക്കിയാണ്.
തൊഴിയൂര്‍ നിന്നും ഹബീബ്‌ (HABSINTER) ,  അലി മാണിക്കത്ത് (മാണിക്കന്‍), റഷീദ്‌ തൊഴിയൂര്‍ ( ചെറുകഥ)  എന്നിങ്ങനെ മൂന്നു പുതിയ ബ്ലോഗര്‍മാരെ കണ്ടപ്പോള്‍ ഖത്തറിലുള്ള തൊഴിയൂര്‍ക്കാരൊക്കെ ബ്ലോഗ്ഗര്‍ മാരായോ എന്നൊരു  സംശയം നമ്മുടെ  സുനിലിന്, ആത്മഗതത്തിനു ശബ്ദം വെച്ച് കയ്യിലിരുന്ന മൈക്കിലൂടെ പുറത്തു വന്നത് മൂപ്പന്‍ അറിഞ്ഞില്ലെന്നു തോന്നുന്നു, അതിനുള്ള മറുപടിയും കൂടാതെ വേദിയില്‍ അതുവരെ കഴിഞ്ഞ  പെര്‍ഫോമെന്‍സുകളെ  എല്ലാം  കടത്തിവേട്ടാനും  പറ്റിയ  മറ്റു ചില നമ്പറുകളും മനസ്സില്‍ കരുതിവെച്ചു എന്‍റെ ഊഴവും കാത്തിരിക്കുമ്പോഴാണ് മാലപ്പടക്കത്തിന്‍റെ സ്ക്രീന്‍ഷോട്ട് വേദിയിലെ വെള്ളിത്തിരയില്‍ തെളിഞ്ഞത്, അത് കണ്ടു ചാടിപ്പിടഞ്ഞെണീക്കുമ്പോഴേക്കും പേരുവിളിയും വന്നു,   ഞാന്‍ സീറ്റില്‍ നിന്നും എണീറ്റപ്പോള്‍ പഴയ ചില നോവലെഴുത്തിന്റെയും കഴിഞ്ഞ കൊല്ലത്തെ മീറ്റിലെ ചില കണ്ടുമുട്ടലുകളെയും കുറിച്ചും  മറ്റും പറഞ്ഞു സുനില്‍ ഞമ്മളെ പരമാവധി പൊക്കാന്‍ തുടങ്ങി ,അത് കേട്ടതോടെ വേദിയില്‍  കത്തിക്കാന്‍ കരുതി വെച്ചിരുന്ന വാക്കുകള്‍ എവിടെപ്പോയെന്ന് ഒരു പിടിയുമില്ല ,  പൊക്കല്‍യജ്ഞം ഞാന്‍  വേദിയില്‍ എത്തി രണ്ടു മിനിട്ട് കഴിഞ്ഞും  തുടര്‍ന്നതിനാല്‍ അതിന്റെയൊരു സുഖത്തില്‍ മാന്നാര്‍ മത്തായിച്ഛന്റെ  ആ ഒരു ഭാവം മുഖത്ത് കാണിക്കാതെ പരമാവധി ഞാന്‍ പിടിച്ചുനിന്നു, അക്കാര്യമാണ് ഞാനീ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞുവന്നത്, പിന്നീടാണ് എനിക്ക് മനസ്സിലായത്‌ ആ പൊക്കല്‍നമ്പര്‍ എന്നെക്കൊണ്ട് അവിടെ വായ തുറപ്പിക്കാതിരിക്കാനായിരുന്നെന്ന്.


 എന്തായാലും  അന്ന് അവിടെ പറയാതെ ബാക്കിവെച്ചത് പറയാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ പ്ലാന്‍ ചെയ്തത് , പക്ഷെ, വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു പോസ്റ്റിനു ഒരു നീണ്ടകഥയുടെ നീളം വന്നെന്നു തോന്നുന്നു, ഇത് കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടായിരിക്കാം ഈ  കാലമാടന്‍  അന്ന് വാ തുറക്കാതിരുന്നത് നന്നായെന്ന്, അതുകൊണ്ട് കാര്യങ്ങള്‍ ഒതുക്കിപ്പറയാം,  തൊഴിയൂര്‍ നിന്നും ഉദിച്ചുയര്‍ന്നുവന്നു കൊണ്ടിരിക്കുന്ന ബ്ലോഗേര്സിനെ കുറിച്ചുള്ള ആത്മഗതതിനുള്ള മറുപടിമാത്രം ഇപ്പോള്‍ "ചന്ദനം ചാരിയാല്‍ ചന്ദനം മണക്കു"മെന്നു കേട്ടിട്ടുണ്ടാവുമെല്ലോ അത് പോലെതന്നെയാണ് ഇതും എന്നങ്ങോട്ടു കരുതുകതന്നെ  , ഹല്ല പിന്നെ ! ഈ തൊഴിയൂര്‍ പുതുമുഖങ്ങളില്‍ ഒരാള്‍(ഹബീബ്‌) എന്റെ സഹോദര പുത്രനും മറ്റെയാള്‍ (അലി മാണിക്കത്ത് ) എന്റെ മരുമകനുമാണ്, റഷീദ്‌ നല്ലൊരു സുഹൃത്തും..
പ്രത്യേകം പറയേണ്ട ഒരുകാര്യം നാലര മണിക്ക്  ചായകുടിക്കായി  മേലെ സൂചിപ്പിച്ച  ബ്ലോഗേര്‍സ് കുടുംബം വക ഉണ്ണിയപ്പം ഉണ്ടായിരുന്നെങ്കിലും സുനിലിന് കിട്ടിയില്ലെന്ന പരാതിയുടെ പ്രതിധ്വനി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ചായക്ക് ശേഷം അനൌണ്സ്മെന്റിന്റെ ആവേശം കുറഞ്ഞത് ഇക്കാരണത്താലാണെന്ന് കേള്‍ക്കുന്നത് വെറും കിംവദന്തിയാണെന്ന് വിശ്വസിക്കാവുന്ന കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. 
ശേഷം  സംഭാഷണതിന്നായി വേദി പങ്കിട്ട  നാമൂസ്, ഹബീബ്‌ റഹ്മാന്‍, ശ്രദ്ധേയന്‍ ഷഫീക്ക്‌ അതിഥിയായെത്തിയ രാജന്‍  ജോസഫ്‌ എന്നിവരുടെ  വാക്കുകള്‍  ഏറെ ശ്രദ്ധേയമായിരുന്നു.
ബ്ലോഗിടങ്ങളിലെ സാധ്യതകളെ ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് ബ്ലോഗുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും നടപ്പു ദീനങ്ങളെ ചികിൽസിക്കുന്ന പണിയാണ് ബ്ലോഗേർസ് ഏറ്റെടുക്കേണ്ടത്, സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം, സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കാനും വർത്തമാനത്തെ ജീവസ്സുറ്റതാക്കണമെന്നും ബ്ലോഗേർസിനെ പ്രതിനിധീകരിച്ച് സംസാരിച്ചവർ ആവശ്യപ്പെട്ടു.
 ഇടം നഷ്ടപ്പെട്ടവ്ന്റെ ഇടമാണു ബ്ലോഗുകളെന്നും കല, സാഹിത്യം, സോഫ്റ്റ് വെയർ, സംഗീതം, സിനിമ, ഫോട്ടൊഗ്രാഫി, വിവിധ ഭാഷകൾ, പാചകം,സ്പോർട്സ്,എന്നിവയെല്ലാം കൈകാര്യം ചെയ്യുന്ന ബ്ലൊഗർമാർ ദോഹയിൽ ഉണ്ടെന്ന് വിളിച്ചറിയിക്കുന്നാതായിരുന്നു ഈ ബ്ലോഗ്ഗര്‍മാരുടെ സംഗമം എന്നകാര്യം ഊന്നിപ്പറയാതെ വയ്യ.

എല്ലാം കഴിഞ്ഞപ്പോള്‍ ഒരുവൈക്ലബ്യം ബാക്കി നില്‍ക്കുന്നു , അന്ന് അവിടെ വെച്ച് കണ്ട രാമചന്ദ്രന്റെ ഭാര്യ സിന്ധുവും കലാമിന്റെ കേട്യോളും (പേര് ചോദിച്ചില്ല)   നേനാസിന്റെ (ചിപ്പി)  ഉപ്പയല്ലേ എന്ന് ചോദിച്ചാണ് പരിചയപ്പെട്ടത് , അതോടെ നമ്മടെ മേല്‍വിലാസം ഇല്ലാതായപോലെ ഒരു തോന്നല്‍ ..കാര്യമില്ലെന്നു സമാധാനിക്കാം അല്ലെ ?,മക്കളല്ലേ,അവരുടെ കാലമല്ലേ ! അവര്‍ അറിയപ്പെടട്ടെ ,വളരട്ടെ ..അത്ര തന്നെ..പിന്നല്ലാതെ!
നോട്ട്  ദ  പോയിന്റ്‌  : ഇത്  നമ്മുടെ  കൂട്ടത്തില്‍  പെട്ട  രണ്ടു  ബ്ലോഗര്‍മാരാണ് , ഒരാള്‍  ഷീല ടോമി(കാടോടിക്കാറ്റ്) നമ്മുടെ  മീറ്റില്‍  പങ്കെടുത്തിരുന്നു മറ്റെയാള്‍  അമല്‍ ഫെര്‍മിസ്‌  മീറ്റില്‍  പേര്   രെജിസ്ടര്‍ ചെയ്തിരുന്നെങ്കിലും  എത്താന്‍ കഴിയാതിരുന്ന   അഞ്ചാമത്തെ   തൊഴിയൂര്‍  നിന്നുള്ള  ബ്ലോഗര്‍ ആണ്,ഇവരുടെ  ഈ  വിജയത്തില്‍  നമുക്ക്  അഭിനന്ദങ്ങള്‍  അറിയിക്കാം .


ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളെ കാണാനും സംഭവങ്ങളെക്കുറിച്ച് അറിയാനും  അതാത് പേരുകളിലോ സംഭവങ്ങളിലോ  ക്ലിക്കിയാല്‍ മതിയാവും.


മീറ്റിനെക്കുറിച്ചുള്ള ശ്രദ്ധേയമായ മറ്റു പോസ്റ്റുകള്‍ :-

എന്റെ സുഹൃത്തുക്കള്‍