'സ്വന്തം അച്ഛന്റെ മടിയിലിരിക്കാന്‍ പോലും പേടിക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തേപറ്റൂ എന്ന് തീരുമാനിച്ചുവെന്ന് മമ്മുക്ക ടിവിയില്‍ പറയുന്നതെന്താണ് ഉപ്പച്ചീ..?
കഴിഞ്ഞ ദിവസം പത്തു വയസ്സുകാരി മകള്‍ ചോദിച്ച ഈ ചോദ്യം എന്റെ മനസ്സില്‍ വല്ലാത്തൊരു നടുക്കമായി ഇപ്പോഴും അവശേഷിക്കുന്നു .
'ഫേസ് ടു ഫേസ് ' എന്ന പുതിയ സിനിമയുടെ ട്രൈലറില്‍ മമ്മൂസിന്റെ ആ ആ വാചകങ്ങള്‍ പലപ്പോഴും പല ചാനലുകളിലൂടെയും കേട്ടിരുന്നെങ്കിലും കേവലമൊരു സിനിമാപരസ്യം എന്ന പരിഗണന മാത്രമേ ഞാനതിന് കൊടുത്തിരുന്നുള്ളൂ .'അതൊരു സിനിമയുടെ പരസ്യമല്ലേ മോളൂ..! മമ്മുക്ക തന്റെ റോളിനെക്കുറിച്ച് പറയുന്നതല്ലേ എന്ന് പറഞ്ഞു ആ കൊച്ചുമനസ്സിനെ അപ്പോള്‍ സ്വാന്തനിപ്പിച്ചെങ്കിലും ആ വാചകങ്ങള്‍ മോളുടെ മനസ്സില്‍ വീഴ്ത്തിയ ആശങ്കയുടെ തീതുള്ളികളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണ് അക്കാര്യത്തെപ്പറ്റി അല്‍പ്പം ഗഹനമായിതന്നെ ചിന്തിച്ചത്.
മറ്റു വാര്‍ത്താമാധ്യമങ്ങളെപ്പോലെയല്ല ടെലിവിഷന്‍ , സമകാലിക മാധ്യമ രംഗങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇന്ന് ടെലിവിഷന്‍ ചാനലുകള്‍ തന്നെയാണെന്നകാര്യത്തില്‍ രണ്ടു പക്ഷമില്ല, പിച്ചവെച്ചു തുടങ്ങുന്ന കുഞ്ഞുങ്ങളെ മുതല്‍ കുഴിവക്കോളമെത്തിയ വൃദ്ധരെ വരെ സ്വാധീനിക്കുന്നവയാണ് ടി.വി.പരിപാടികള്‍ , അവയില്‍ സിനിമ,സീരിയല്‍, കോമഡി പ്രോഗ്രാമുകളാണ് കുടുംബസദസ്സുകളില്‍ ഭൂരിപക്ഷത്തിനെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത് എന്നതും നമുക്കറിയാം , സിനിമാ സീരിയല്‍ താരങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് നമ്മുടെ കുട്ടികളും കുടുംബിനികളും കരുതിപ്പോരുന്നത്. രക്ഷിതാക്കളുടെയും ഗുരുനാഥന്മാരുടെയും വാക്കുകളേക്കാള്‍ കുട്ടികള്‍ വിലമതിക്കുന്നത് പലപ്പോഴും അവരുടെ പ്രിയ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കുന്ന വീരശൂരപരാക്രമികളും അമാനുഷികരുമായ താരങ്ങളുടെ വാക്കുകളാണെന്ന് പലപ്പോഴും തോന്നാറുണ്ട്.
സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസംസ്കൃത പദാര്‍ഥമാവുകയും വാര്‍ത്തകള്‍ വിപണനമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സംഭവങ്ങളെ വാര്‍ത്തയാക്കുക മാത്രമല്ല വാര്‍ത്തകളെ വിവാദമാക്കുകയാണ് അതിന്റെ വിനിമയമൂല്യം കൂട്ടുന്നതെന്ന കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍എത്തിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു.
കൊച്ചു സംഭവങ്ങളെ പര്‍വ്വതീകരിച്ച് സീരിയലുകളായും ഫീച്ചറുകളായും കണ്ണീര് കഥകളാക്കി സമൂഹമനസ്സാക്ഷിയുടെ ആഴങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണതയാണിന്നു കണ്ടുവരുന്നത്, തങ്ങളുടെ ചാനലിന്റെ അല്ലെങ്കില്‍ പ്രോഗ്രാമിന്റെ റേറ്റ് കൂട്ടുക എന്നൊരു ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ഇത്തരം വൈകൃതങ്ങള്‍ പടച്ചു വിടുന്നവര്‍ ഇതിന്റെ കാഴ്ചക്കാരില്‍ തങ്ങളുടെ മക്കളും കുടുംബവും ഉള്‍പ്പെടുന്നുണ്ടെന്നുള്ളതും ഒരുവേള ബൂമറാംഗ് പോലെ ഇത് തങ്ങളിലേക്കുതന്നെ തിരിച്ചെത്തുന്ന കാലം വിദൂരമല്ല എന്നതും ഓര്‍ക്കുന്നത് നന്ന് .
അച്ചന് മകളെ പീഡിപ്പിച്ച കഥകള്‍ ; സഹോദരന് സഹോദരിയെ നശിപ്പിച്ചവാര്‍ത്തകള്‍, അമ്മാവന്‍മാരുടെടെയും സഹോദരസ്ഥാനീയരുടെയും കാമകേളികള്‍ തുടങ്ങിയവ ടി.വിയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നമ്മുടെ കുടുംബങ്ങളിലെ അകത്തളങ്ങളിലേക്ക് എത്തുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരും സ്നേഹനിധികളുമായ അച്ഛന്റെ;സഹോദരന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു സാധ്യത ഉണ്ടെന്ന അറിവ് ഈ കൊച്ചു മനസ്സുകളില്‍ വ്യാകുലതയുടെ സന്ദേഹങ്ങള്‍ ഉണര്‍ത്താനുള്ള സാധ്യത ഏറെയാണ്, തന്റെ പ്രിയജനങ്ങളുടെ മുഖത്ത് നോക്കാന്‍ ഒരു അധൈര്യം അവരില്‍ ഉടലെടുത്തേക്കാം, ഇത്തരം സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത കുഞ്ഞു മക്കള്‍ ഈ പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്തകളും പരിപാടികളും കാണാനിടയായാല്‍ തങ്ങള്‍ക്ക് അതുവരെ അന്യമായിരുന്ന ഒരു ചിന്ത അല്ലെങ്കില്‍ ഒരു ഉള്‍ഭയം അവരില്‍ ഉടലെടുക്കാന്‍ അത് കാരണമാവുകയും ചെയ്യും, മക്കളുടെ മനസ്സില്‍ വീഴുന്ന വിനാശകരമായ ഉത്കണ്ഠയുടെ ഇത്തരം തീപ്പൊട്ടുകള്‍ അഗ്നിയായി വളരാന്‍ സാധ്യത വളരെ കൂടുതലാണ്.
സ്വന്തം നെഞ്ചിലെ ചൂടും ചൂരും നല്കി കൈ വളരുന്നോ; കാല് വളരുന്നോ എന്ന കരുതലോടെ പ്രാണനെപ്പോലെ വളര്‍ത്തിക്കൊണ്ട് വരുന്ന പൊന്നു മക്കള്‍ തന്നെ സംശയത്തോടെ വീക്ഷിക്കുന്നത് ഏതു പിതാവിനാണ് താങ്ങാനാവുക! ആത്മാംശമായി കരുതിപ്പോരുന്ന സ്വന്തം രക്തത്തെ കഴുകകണ്ണുകളോടെ ഒരു നിമിഷമെങ്കിലും നോക്കാന്‍ വിവേകമുള്ള ഒരു പിതാവിന് കഴിയുമോ ?
സമകാലീക സംഭവപരമ്പരകളെക്കുറിച്ച് കേള്‍ക്കാതെയോ അറിയാതെയോ അല്ല ഇത്രയും കുറിച്ചത് ,ദൈവത്തിന്റെ സ്വന്തം നാടെന്നു കേളികേട്ട നമ്മുടെ സാംസ്കാരിക കേരളത്തില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തയും കൂരമ്പായി ഇടനെഞ്ചിനെ തുളക്കുമ്പോഴും ഇത് കാടന്മാര് നിറഞ്ഞ ; സാംസ്കാരികമായി അധ:പധിച്ചുപോയ വേറിട്ട മറ്റൊരു സമൂഹത്തില്‍ സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിതോപയോഗം മൂലം മനോനിലതെറ്റിയ ന്യൂനപക്ഷം വരുന്ന ചിലരുടെ കാട്ടിക്കൂട്ടലുകലായി ഇത്തരം നീചകൃത്യങ്ങളെ കാണേണ്ടിയിരിക്കുന്നു , അല്ലാതെ സമൂഹത്തെ മൊത്തത്തില്‍ ബാധിച്ച വൈകല്യമായി ഒരിക്കലും ഇത്തരം കുറ്റകൃത്യങ്ങളെ വിലയിരുത്തിക്കൂടാ ,സ്നേഹം, ദയ, കാരുണ്യം, വിശ്വാസം,അലിവ് തുടങ്ങിയ മനസ്സിലെ നൈര്‍മല്യമുള്ള വികാരങ്ങള്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണോ! പരസ്പര ധാരണകളുടെയും സ്നേഹബന്ധങ്ങളുടെയും ഊഷ്മളത കൈമോശം വരുന്നുവോ! കുത്തഴിഞ്ഞ പാശ്ചാത്യസംസ്കാരത്തെ നമ്മുടെ ലാളിത്യമാര്‍ന്ന സംസ്കാരത്തിലേക്ക് ഇടിച്ചു കയറ്റാന്‍ ശ്രമിക്കുന്നത് മൂലം കുടുംബബന്ധങ്ങളുടെ നൈര്‍മല്യവും കെട്ടുറപ്പും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കാം. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയും ചോക്ലേറ്റ് സംസ്കാരവും ബന്ധങ്ങളുടെ കെട്ടുറപ്പിനെ ശിഥിലീകരിക്കുന്ന കാഴ്ചകളും അന്യമല്ലല്ലോ! ഭരണ പ്രക്രിയകളില്‍ പങ്കാളികളായവര്‍ തന്നെ ഇത്തരം പീഡന കഥകളില്‍ ഇടം പിടിക്കുമ്പോള്‍ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്ന വസ്തുത നാം പലതവണ കണ്ടതാണ് , ബലവാന്മാരുടെ പക്കല്‍ നിന്നും നീതി ഇരന്നു വാങ്ങേണ്ടതായ ഗതികേടിലേക്ക് നാം വഴുതി വഴുതി പോവുകയാണെന്ന് സാരം .
മനോവൈകല്യമുള്ളവര്‍ ലോകത്തിന്റെ ഏതു കോണിലും ഏതു സമൂഹത്തിന്നിടയിലും അന്നും ഇന്നും ഒരുപോലെയുണ്ട്, ഇത്തരം പീഡനങ്ങള്‍ മുന്‍കാലഘട്ടങ്ങളിലും നടന്നിരുന്നു എന്നും നമുക്കറിയാം , പക്ഷെ അന്ന് അത് പ്രാദേശിക കൂട്ടായ്മകളിലൂടെയോ കുടുംബങ്ങളുടെ അകത്തളങ്ങളിലോ ഒതുക്കി പരിഹരിക്കപ്പെട്ടിരുന്നു. മാത്രവുമല്ല, ഇന്നത്തെപ്പോലെ പ്രചുര പ്രചാരണത്തിനുള്ള ഉപാധികളും കുറവായിരുന്നല്ലോ!
കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല, പക്ഷേ ചര്‍ച്ച ചെയ്തും അതിശയോക്തി കലര്‍ത്തിയും പ്രചരിപ്പിക്കേണ്ട ഒന്നല്ല ഇത്തരം വാര്‍ത്തകള്‍ .മാധ്യമങ്ങള്‍ നിലനില്‍പ്പിന്റെ പ്രശ്നം എന്ന നിലയില്‍ വില്‍പ്പനമൂല്യമുള്ള വാര്‍ത്തക്കുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ എന്തും ഏതും വാര്‍ത്തയാക്കാനാണ് ശ്രമിക്കുന്നത്, ഈ പ്രവണതയുണ്ടാക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്.
സംഭവ കഥകളെന്ന പേരില്‍ ചില 'മ' വാരികകളിലും വനിതാ മാഗസിനുകളിലും ഇത്തരം അനുഭവക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്, ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് എന്തോ ഹിഡന്‍ അജണ്ടയുണ്ടോയെന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു, ഇതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷമേ ഭവിക്കൂ, ഇത്തരം വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും വെറുതെയാണെങ്കിലും തന്റെ കൂട്ടുകാരും കുടുംബക്കാരുമായ ആണ്‍കുട്ടികളെക്കുറിച്ച് മോശമായ ചിന്തകള്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ ഉടലെടുത്തെന്നു വരാം. അത് വളര്ച്ചയുടെതായ ബാല്യ കൌമാര ദിശകളില്‍ അവരെ ചഞ്ചലപ്പെടുത്തുകയും മാനസികമായി ഉലക്കുകയും തളര്‍ത്തുകയും ചെയ്തേക്കാം, അതിനാല്‍ സമൂഹത്തിലെ നന്മയെ കരുതി ചില വാര്‍ത്തകളെ അവഗണിക്കാനും വാര്‍ത്തകളെ ആഘോഷമാക്കാതെ തന്നെ നല്‍കാനും ശ്രദ്ധിക്കേണ്ടതുണ്ട്, എത്ര വലിയ സത്യമാണെങ്കില്‍ പോലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ കാണാതെ പോകരുത്.
(25-12-12 ന് വര്‍ത്തമാനം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
അങ്ങ് മധ്യപ്രദേശിലോ രാജ്യത്തിന്റെ ഏതോ കോണിലോ ഉള്ള ബലാൽസംഗക്കഥകളോ പീഢനറിപ്പോർട്ടുകളോ തേടിപ്പിടിച്ച് വാർത്തകളായി എന്തിനാണു ഈ മാധ്യമങ്ങൾ നമ്മുടെ മുന്നിലേക്ക് ഇട്ട് തരുന്നത് എന്നറിയില്ല. ഇതൊക്കെ ഉള്ളതാണോ അതോ ഏതോ ലേഖകന്റെ ഭാവനാസൃഷ്ടിയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. സത്യത്തിൽ ഇങ്ങനെയുള്ള വാർത്താപ്രചാരണമാണു ഇപ്പോഴത്തെ പ്രശ്നം. മറ്റൊന്ന് ടിവി തുറന്നാൽ എങ്ങനെയും സ്ത്രീവിഷയങ്ങളേയുള്ളൂ. സ്വകാര്യ ചാനലുകൾ വന്നതോടുകൂടി മനുഷ്യമനസ്സുകൾ മാലിന്യങ്ങൾ നിറഞ്ഞതായി. ഇനിയിപ്പോൾ എന്ത് ചെയ്യാൻ പറ്റും എന്നതാണു പ്രശ്നം.
ReplyDeleteപ്രേക്ഷകന്റെ മനസ്സ് മലിനപ്പെടുത്തുന്ന തരത്തിലാണ് ഇന്നത്തെ ഇത്തരം ഓരോ പ്രോഗ്രാമും ചാര്‍ട്ട് ചെയ്യപ്പെടുന്നത് -അത് മുക്കാല്‍ പങ്കും ഭാവനാ വിലാസം തന്നെയെന്നു അണിയറ പ്രവര്‍ത്തകരില്‍നിന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കണ്ടത്തില്‍ സന്തോഷം സുകുമാര്‍ജീ.
Deleteവളരെ പ്രസക്തമായ ലേഖനം
ReplyDeleteഇത് പറയുമ്പോള്‍ അവിടെയും ഇവിടെയും ഒക്കെ നടക്കുന്നില്ലേ എന്ന മറു ചോദ്യവുമായി ഉടന്‍ വരും. ഉണ്ടാവാം. മ്ലേച്ചമായ അത്തരം മാനസിക വൈകല്യങ്ങളെ ഒറ്റപ്പെട്ടതായി കണ്ടു അവഗണിക്കുകയല്ലേ വേണ്ടത് . അല്ലാതെ ഈ വൃത്തികേടുകളെ നരന്തരം ചര്‍ച്ചകളിലൂടെയും, വാര്‍ത്തകളിലൂടെയും എന്തിനിങ്ങിനെ സാമാന്യവല്‍ക്കരിക്കണം. എന്താണ് ഇതിലൂടെ നല്കുന്ന സന്ദേശം.
ഇത്തരം നീചത്വങ്ങള്‍ക്കെതിരെ ബോധവത്കരണം അത്യന്താപെക്ഷിതമാവുന്നു -സന്തോഷം അക്ബര്ജീ
DeleteBandangalude Bandangal ...!
ReplyDeleteManoharam, Ashamsakal...!!!
Thanks Sureshjee
Deleteഅതെ ഇത് പലരും ചിന്തിക്കാത്ത മറ്റൊരു വശമാണ്
ReplyDeleteഇനിയെങ്കിലും ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു - ഇല്ലെങ്കില്‍ ഭാവിതലമുറയുടെ കാര്യം എന്താകുമോ ആവോ ? നന്ദി ഷാജൂ
Deleteവളരെ നല്ലൊരു ലേഖനം.
ReplyDeleteഅഭിനന്ദനങ്ങള്‍
ആശംസകളോടെ
സന്തോഷം തങ്ക്പ്പെട്ടാ
Deleteവളരെ നല്ല ലേഖനം സമകാലിക സംഭവങ്ങള്‍ വെച്ച് നോക്കിയാല്‍ നമ്മുടെ മനസ്സിന്റെ അധപധനം അതാണ് കാണിക്കുന്നത്...
ReplyDeleteഅഭിപ്രായത്തില്‍ സന്തോഷം ഇംതിഭായ്
Deleteprasaktham.
ReplyDeleteThanks Siyafjee
Deleteപെണ്മക്കളുള്ള ഓരോ പിതാവിനും ബാധകമാവുന്ന സംഗതികളാണ് ഭായ് ഭംഗിയായി പറഞ്ഞിരിക്കുന്നത്.. മദ്യത്തിനെയും മയക്കു മരുന്നിനെയും കാള്‍ ഭയപ്പെടേണ്ട സാംസ്കാരിക മാലിന്യമാണ് സീരിയല്‍ എന്ന ഓമനപ്പേരില്‍ ഇവിടെ അടിചെല്പ്പിക്കപ്പെടുന്നത്. എന്തായാലും മുന്നോട്ടുള്ള വഴികള്‍ അത്ര സുഗമം അല്ല എന്നുള്ളത് ഒരു സത്യം മാത്രം.. ആശംസകളോടെ..
ReplyDeleteവളര്‍ന്നുവരുന്ന മൂന്നു പെണ്‍കുട്ടികളുടെ പിതാവെന്ന നിലക്ക് വിഹ്വലമായിപ്പോകുന്നു മനസ്സ്, ഒരു പെണ്‍കുഞ്ഞിനെ പിച്ചവെപ്പിച്ചു വളര്‍ത്തി വലുതാക്കി സുരക്ഷിതമായൊരു കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചില്‍ ആധിയായിരിക്കും, ഒരു പിടി തീക്കനല്‍ നെഞ്ചില്‍ കിടക്കുന്ന തോന്നല്‍ സദാനേരവും അവരെ നീറ്റുന്നു, പണക്കൊഴുപ്പിന്റെ ഹൂങ്കില്‍ അടിച്ചുപൊളിക്കാനിറങ്ങുന്ന നെറികെട്ട താന്തോന്നി വര്‍ഗം ഒരു നിമിഷം കൊണ്ട് തകര്‍ത്തുകളയുന്നത് ഒരായുസ്സുകൊണ്ട് ഒരുക്കൂട്ടിയ കുറെ ജന്മങ്ങളുടെ പ്രതീക്ഷകളെയാണ്..
Deleteകണ്ടതില്‍ സന്തോഷം ഷാനവാസ്ഭായ്
ഇതുവരെ കേള്‍ക്കാത്തതും പുതുമയുള്ളതും അല്പം ഇക്കിളിയുമാണ് ജനങ്ങള്‍ക്കിഷ്ടം അല്ലെങ്കില്‍ ശ്രദ്ധിപ്പിക്കാന്‍ പറ്റിയത് എന്ന് തിരിച്ചറിഞ്ഞു തന്നെയാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വര്ത്തകളെക്കാള് അതിശയോക്തി കൂട്ടി ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ മത്സരിക്കുമ്പോള്‍ കാണുന്നവര്‍ അറിയാതെ തന്നെ അവരവരുടെ മനസ്സില്‍ രൂപപ്പെടുന്ന വികാരമാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. ചുരുക്കത്തില്‍ മനോവൈകല്യമുള്ളവര്‍ (എല്ലാ സംഭവങ്ങളും മാനോവൈകല്യമുള്ളവര് മാത്രം ചെയ്യുന്നതാണ് എന്ന് അര്‍ത്ഥമാക്കരുത്. ആരേയും ഭയമില്ലാതെ എന്തും ചെയ്യാന്‍ തയ്യാറായി ഒരു കൂട്ടം, ആര്‍ജ്ജവമില്ലാത്ത ഒരു ഭരണക്രമത്തിനു കീഴില്‍ കയ്യൂക്ക് കാണിക്കാന്‍ തയ്യാറായിരിക്കുന്നു എന്നതാണ് കൂടുതല്‍ ) ഇത്തരം കാര്യങ്ങള്‍ നടത്തുമ്പോള്‍ അതൊരു സമൂഹത്തിന്റെ മുഴുവന്‍ കൊള്ളരുതായ്മയായി പുറത്ത് വരുന്നതും അവര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്ന അറിവും കൂടിക്കലരുമ്പോള്‍ എന്ത് ചെയ്താലും ഇത്രേയുള്ളൂ എന്ന ചിന്തയിലേക്ക് നീങ്ങുന്നവര്‍ (ആദ്യം അങ്ങിനെ ഒരു ചിന്ത ഇല്ലാത്തവര്‍ ) പുതിയതായി അവതരിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. അതിനുപുറമേ, പുരുഷന് സ്ത്രീയേയും സ്ത്രീ പുരുഷനേയും സംശയത്തോടെയും വെറുപ്പോടെയും കാണുന്ന ഒരു സാഹചര്യം സംഭവിക്കുന്നു എന്നും തോന്നുന്നു. തെറ്റുകള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ വേണം എന്നതില്‍ രണ്ടുപക്ഷമില്ല! പക്ഷെ അമിതമായ മസാല ചേര്‍ത്ത പ്രചരണങ്ങള്‍ കൂടുതല്‍ ദോഷം തന്നെ.
ReplyDeleteനിസ്സാര സംഭവങ്ങളെ വാര്ത്തയാക്കിയും ഇല്ലാത്ത സംഭവത്തെ അങ്ങിനെയല്ല ഇങ്ങിനെയാണ് എന്നാക്കിയും (പിന്നീട് തിരുത്തിയിട്ട് എന്ത് കാര്യം?) അടുക്കളകളിലേക്ക് കയറ്റിവിടുമ്പോള്‍ ദില്ലിയിലേതു പോലുള്ള കൊടും ക്രൂരതകളിലെ സത്യങ്ങളില്‍ പോലും ജനങ്ങളില്‍ സംശയം കയറിക്കൂടുക സ്വാഭാവികമാണ്.
എല്ലാവരുടെ മനസ്സില്‍ ഉണ്ടെങ്കിലും അത് എങ്ങിനെ അവതരിപ്പിക്കും എന്ന സംശയമാണ് ആര്‍ക്കും പ്രയാസം വാരാതെ വളരെ ഈസിയായി സിദ്ദിക്ക് ഭായി ഇവിടെ അവതരിപ്പിച്ചത്.
പീഡനക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മടിക്കുകയും ഭയക്കുകയും ചെയ്യുന്ന രക്ഷകര്‍ത്താക്കളെ നമുക്ക് കുറ്റപ്പെടുത്താനാവില്ല, കാരണം പോലീസിന്റെ എഫ് ഐ ആര് മുതല്‍ പെണ്‍കുട്ടിയുടെ രണ്ടാം പീഡനകാലം തുടങ്ങുകയായി, തെളിവെടുപ്പെന്ന പേരില്‍ നാടുനീളെ തെണ്ടിക്കല്‍, വക്കീലന്മാരുടെ വസ്ത്രാക്ഷേപം നടത്തുന്ന ചോദ്യവാളുകള്‍ , മാധ്യമാവിചാരണകള്‍, സമൂഹത്തിന്റെ സംശയദൃഷ്ടി, ഇവയൊന്നും കൂടാതെ പീഡിപ്പിച്ചത് മൂന്നു പേരാണെങ്കില്‍ ഒന്നേകാല്‍ ബില്യന്വരുന്ന ജനതക്ക് മുന്നില്‍ അവളുടെ മാനം വാചകക്കസര്‍ത്തുകളാല്‍ പിന്നെയും പിന്നെയും പിച്ചിചീന്തുന്നു സദാചാരകമ്മറ്റികളും നെറികെട്ട രാഷ്ട്രീയ നേതാക്കളും, ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും കഴിഞ്ഞാലും ആവശ്യമായ തെളിവുകളുടെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകളയും നമ്മുടെ നീതിന്യായ വകുപ്പിലെ അഴിമതിക്കാര്‍, ജന്മം മുഴുവനും നാണക്കേടിന്റെ തടവറയില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെടുന്നത് പീഡിതയായ പെണ്‍കുട്ടിയും അവളുടെ കുടുംബവും ആയിപ്പോവുന്നു.
Deleteപറയുകയാണെങ്കില്‍ ഒരു പാടുണ്ട് റാംജീസാബ് , വിശധമായ അഭിപ്രായത്തിനു നന്ദി
ഇപ്പോൾ അതിശയോക്തി കലർത്തി പറയുന്നതുപോലുള്ള സംഭവങ്ങൾ വഷങ്ങൾക്ക് മുൻപും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ നാട്ടിൻപുറത്തുള്ള അവനെ നാട്ടുകാർ കെട്ടിയിട്ട് കൈകാര്യം ചെയ്ത വാർത്തളൊന്നും പത്രത്തിലും ചാനലുകളിലും വരാറില്ല.
ReplyDeleteഅതെ ടീച്ചറെ അന്ന് അത് ഒതുക്കുവാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നു -ഇന്ന് കഥകള്‍ പ്രചരിപ്പിക്കാനാണ് പലര്‍ക്കും താല്പര്യം
Deleteടിവി ചാനലുകളില്‍ വരുന്ന സീരിയലുകളും ഒരുതരം ആക്രമണം തന്നെയാണ്.
ReplyDeleteതീര്ച്ചയ്യായും അജിത് ജീ - അത് പടച്ചുണ്ടാക്കുന്നവ്ര് അതുകൊണ്ടുണ്ടാവുന്ന ഭവിശ്വത്തുകളെക്കുറിച്ച് ചിന്തിക്കുന്നില്ല.
Deleteആശയങ്ങളുടെ പോലും കടന്നു കയറ്റം സഹിക്കാന്‍
ReplyDeleteവയ്യാത്ത ഒരു സമൂഹം...അവിടെ ജീവിക്കുമ്പോഴും
ഈ കടന്നു കയറ്റങ്ങളുടെ ക്രൂരത ആര്‍ക്കും മനസ്സിലാ
കാഞ്ഞിട്ടാണോ??
നന്നായി എഴുതി ഇക്ക....നല്ല വിശകലനം....
വളരെ സന്തോഷം വിന്സന്റ്ജീ -കാണാം വീണ്ടും
Deleteകാലിക പ്രസ്ക്തിയുള്ള ലേഖനം..സാമൂഹ്യദ്രോഹികളായ കുറച്ചാളുകൾ ചെയ്ത് കൂട്ടുന്ന പ്രവൃത്തികൾ കാരണം ഇന്നത്തെ അവസ്ഥ ഇതു തന്നെയാണ് എന്നൊരു തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഇടയാകുന്നുണ്ട്..പണ്ട് കാലത്തും നീചപ്രവൃത്തികൾ ചെയ്യുന്നുണ്ടായിരുന്നു..പക്ഷേ ഇന്ന് മാധ്യമങ്ങളുടെ അതിപ്രസരം കാരണം കേൾക്കുമ്പോൾ പോലും ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആവർത്തിച്ച് ജനങ്ങളിലേക്കെത്തിച്ച് കൊണ്ടിരിക്കുകയാണ്.ക്രിമിനൽ വാർത്തകൾക്കായൊരു ഡൈയ്ലി പ്രോഗ്രാം തന്നെയുണ്ടല്ലോ ഇന്ന് ചാനലുകളിൽ..അതു കാണാൻ വേണ്ടിയിരിക്കുന്ന പ്രേക്ഷകരുമുണ്ട്.കുറ്റകൃത്യങ്ങൾ പോലും ഡമ്മികളെ വെച്ച് ചിത്രീകരിച്ച് കാണിക്കുന്നുണ്ടല്ലോ..അതൊക്കെയാണ് കാലത്തിന്റെ ശരിക്കും അപചയം!
ReplyDelete"ക്രിമിനൽ വാർത്തകൾക്കായൊരു ഡൈയ്ലി പ്രോഗ്രാം തന്നെയുണ്ടല്ലോ ഇന്ന് ചാനലുകളിൽ..അതു കാണാൻ വേണ്ടിയിരിക്കുന്ന പ്രേക്ഷകരുമുണ്ട്.കുറ്റകൃത്യങ്ങൾ പോലും ഡമ്മികളെ വെച്ച് ചിത്രീകരിച്ച് കാണിക്കുന്നുണ്ടല്ലോ!"
Deleteഇതൊക്കെത്തന്നെയാണ് ഈ പ്രശ്നങ്ങളുടെ കാതലായ കാരണങ്ങള്‍.നന്ദി മുനീര്‍
വളരെ കാലിക പ്രസക്തമായ് ലേഖനം.മിനി ടീച്ചര്‍ പറഞ്ഞ പോലെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടൊ ശിക്ഷാ നടപടികളുടെ കൂടുതല്‍ വിവരങ്ങളോ വാര്‍ത്തകളില്‍ (ചാനലുകളില്‍) അത്ര പ്രാധാന്യം കൊടുത്തു കാണാറില്ല. പത്രത്താളുകളിലും അത്തരം വാര്‍ത്തകള്‍ക്കു വെണ്ടക്ക നിരത്താറില്ല. എല്ലാവര്ക്കും വേണ്ടത് വ്യൂവര്‍ഷിപ്പും സര്‍ക്കുലേഷനും!. അതിനായി അവര്‍ എന്തും ചെയ്യും.ആദ്യം വേണ്ടത് ഇത്തരം വാര്‍ത്തകള്‍ക്കൊരു സെന്‍സര്‍ ഷിപ്പാണ്. ഇല്ലെങ്കില്‍ സിദ്ധീഖ് ഭായ് പറഞ്ഞ പോലെ കുട്ടികളുടെ മുമ്പില്‍ നമ്മള് പകച്ചു നില്‍ക്കേണ്ടി വരും.പിന്നെ മുനീര്‍ പറഞ്ഞ പോലെ ചില പരിപാടികള്‍ക്കു വേണ്ടി ഡമ്മികളെ വെച്ചു സംഭവങ്ങള്‍ ചിത്രീകരിച്ചു കാണിക്കുന്നതും നിരോധിക്കേണ്ടതായുണ്ട്.സമൂഹത്തില്‍ കാണുന്നതപ്പടി വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടെന്ന കാര്യം പലപ്പോഴും ചാനലുകാരും മറക്കുന്നു. നമുക്കൊരു പത്ര സംസ്ക്കാരവും ടീവി സംസ്ക്കാരവും ഉണ്ടാവേണ്ടിയിരിക്കുന്നു. ചില സീരിയലുകളും റിയാലിറ്റി ഷോകളും കുടുംബ സദസ്സുകള്‍ക്കു മുമ്പില്‍ അപ്പാടെ പ്രദര്‍ശിപ്പിക്കാന്‍ കൊള്ളാത്തവയാണ്.
ReplyDeleteഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടൊ ശിക്ഷാ നടപടികളുടെ കൂടുതല്‍ വിവരങ്ങളോ വാര്‍ത്തകളില്‍ (ചാനലുകളില്‍) അത്ര പ്രാധാന്യം കൊടുത്തു കാണാറില്ല. പത്രത്താളുകളിലും അത്തരം വാര്‍ത്തകള്‍ക്കു വെണ്ടക്ക നിരത്താറില്ല. എല്ലാവര്ക്കും വേണ്ടത് വ്യൂവര്‍ഷിപ്പും സര്‍ക്കുലേഷനും!
Deleteഇതുതന്നെയാണ് മോമുട്ടിക്കാ ഈ കാലഘട്ടത്തിന്റെ ന്യൂനതകള്‍
നല്ലതൊക്കെ ചിന്തിക്കാന്‍ പ്രരിപ്പിക്കുണ്ണ് , , , നവ മാധ്യമങ്ങളും ഇതിലോകെ പങ്കു വഹിക്കുന്നുണ്ട് .... സ്നേഹാശംസകള്‍ @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ
ReplyDeleteസന്തോഷം പുണ്യവാളന്
DeleteThis comment has been removed by the author.
ReplyDelete“കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല, പക്ഷേ ചര്‍ച്ച ചെയ്തും അതിശയോക്തി കലര്‍ത്തിയും പ്രചരിപ്പിക്കേണ്ട ഒന്നല്ല ഇത്തരം വാര്‍ത്തകള്‍ .മാധ്യമങ്ങള്‍ നിലനില്‍പ്പിന്റെ പ്രശ്നം എന്ന നിലയില്‍ വില്‍പ്പനമൂല്യമുള്ള വാര്‍ത്തക്കുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ എന്തും ഏതും വാര്‍ത്തയാക്കാനാണ് ശ്രമിക്കുന്നത്, ഈ പ്രവണതയുണ്ടാക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്.“
ReplyDeleteസത്യം....പത്രത്തിൽ ഒരു പേജ് ചരമ വാർത്തയ്ക്കായി മാറ്റി വച്ചിട്ടുണ്ട്.ഇപ്പൊഴിതാ പീഡന വാർത്തയ്ക്കു മാത്രമായി മറ്റൊരു പേജ്.....കാര്യങ്ങൾ കൈവിട്ടു പോകുകയാണോ?സ്വന്തം പിതാവിനെയും സഹോദരനെയും വരെ സംശയക്കണ്ണുകളോടെ നോക്കുന്ന ഒരു തലമുറയാണ് വളർന്നു വരുന്നത്. പക്ഷെ....എങ്ങനെ ഇതിനൊരു പരിഹാരം കാണും...?
സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറിയെ തീരൂ ജന്മസുകൃതം .സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഇനിയും വളര്‍ന്നു വരേണ്ടിയിരിക്കുന്നു.
Deleteഏറെ കാലത്തിനു ശേഷമാണിവിടെ. സിദ്ധീക്കിന്റെ കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റ്. ഈ വിഷയത്തില്‍ ഏതു പോസ്റ്റ് വായിക്കുമ്പോളും ശ്രീ ഉസ്മാന് ഇരിങ്ങാട്ടിരിയുടെ മിന്നല്പിണര് എന്ന കഥയാണ് ഓര്‍മ്മയിലേക്ക് ഓടിയെത്തുക.
ReplyDeleteമക്കള്‍ പിതാവിനെ പോലും ഭയക്കുന്ന ഒരു കാലം. അത്രക്കും മലീമസമായിരിക്കുന്നു നമ്മുടെ സംസ്ക്കാരം. ഒരു നിയമ വ്യവസ്ഥയും പരിരക്ഷ തരില്ല. നമ്മുടെ കുഞ്ഞുങ്ങളെ നാം തന്നെ സുരക്ഷിതരാക്കി സംരക്ഷിക്കുക . അത്ര തന്നെ.
നമ്മുടെ കുഞ്ഞുങ്ങളെ നാം തന്നെ സുരക്ഷിതരാക്കി സംരക്ഷിക്കുക . അത്ര തന്നെ. അതെ ഇപ്പോള്‍ മുന്നിലുള്ള വഴി അതുമാത്രമാവുന്നു -സന്തോഷം വേണുഗോപാല്‍ജീ
Deleteഇനി എന്താണ് ഇതിനോക്കെയുള്ള പരിഹാരം...? എന്തര ചിന്തിച്ചിട്ടും ഒരു പോം വഴി കാണാത്ത പോലെ...
ReplyDeleteസമൂഹമനസ്സാക്ഷി ഉണരണം സ്ത്രീയെ ഒരു ഉപഭോഗവസ്തു എന്നതിലുപരി അമ്മ, സഹോദരി, മകള്‍ എന്നിങ്ങനെയുള്ള സ്നിഗ്തഭാവങ്ങളോടെ; അതിന്റെതായ പരിശുദ്ധിയോടെ മാത്രം കാണുന്ന ഒരു സമൂഹം ഉരുത്തിരിയണം.
Deleteനല്ല ലേഖനം...നന്നായി വിവരിച്ചു.
ReplyDeleteസര് എന്റെ ഒരു കുറിപ്പുകൂടി ഇവിടെ വായിക്കണം എന്നപേക്ഷിക്കുന്നു.
www.sketch2sketch.blogspot.com
കണ്ടതില്‍ സന്തോഷം മുനീര്‍ -താങ്കളുടെ ബ്ലോഗു ഞാന്‍ കണ്ടോളാം തീര്‍ച്ചയായും.
DeleteThis comment has been removed by the author.
ReplyDeleteമാനസിക വൈകൃതങ്ങളാണിത്തരം സംഭവങ്ങളിലേക്ക് നയിക്കുന്നത് എന്നു തോന്നുന്നു. മാധ്യമങ്ങൾ അതിനെ എങ്ങനെയൊക്കെ തങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റമെന്ന സാദ്ധ്യതകൾ തേടിക്കൊണ്ടിരിക്കുവാണെന്ന് തോന്നും കണ്ടാൽ .
ReplyDeleteപിന്നെ പ്രതിഷേധക്കാരുടെ പ്ലക്കാർഡുകളിൽ പറയുന്നത്, നിങ്ങൾ നിങ്ങളുടെ ആണ്മക്കളോട് തങ്ങളെ ബലാത്സംഘം ചെയ്യരുതെന്ന് പഠിപ്പിക്കൂ എന്നാണ് . ഇതിലും അല്പം തെറ്റിദ്ധാരണകളില്ലേ എന്ന് തോന്നായ്കയില്ല . ഞാൻ ഒരു ആണാണ് . എന്റെ രക്ഷിതാക്കൾ എന്നോട് സ്ത്രീകളെ അനാദരിക്കണമെന്നോ പീഢിപ്പികണമെന്നോ പഠിപ്പിച്ചിട്ടില്ല. ഏതെങ്കിലും രക്ഷിതാക്കൾ അങ്ങനെ ചെയ്യുമെന്നും കരുതുന്നില്ല .ആരെങ്കിലും ചൊല്ലിപ്പഠിപ്പിച്ചിട്ടോ മറ്റോ ആണോ ഇത്തരം പൈശാചികതകൾ നടക്കുന്നത്?
പിന്നെ പലയിടത്തും ആൺകുട്ടികൾക്ക് അല്പം സ്വാതന്ത്ര്യ കൂടുതൽ കിട്ടാറുണ്ടെന്നത് സത്യമാണ് - ഒറ്റയ്ക്കുള്ള യാത്രകൾക്കും മറ്റുമായിരിക്കും അത് .
മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമെന്ന് പറയുന്നതുപോലെ പത്രം വായിക്കുന്നതും ടിവി കാണുന്നതും മാനസികാരോഗ്യത്തിനു ഹാനികരമെന്നു പറയേണ്ടിവരും. അല്ലെങ്കിൽ അല്പം ചിന്താശക്തിയൊക്കെ നേടുന്നതുവരെ കുട്ടികളെ ഇത്തരം സാധനങ്ങൾ കാണുന്നതിൽ നിന്നും വിലക്കേണ്ടി വരും!
കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു ജീവി-സന്തോഷം.
Delete"കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല, പക്ഷേ ചര്‍ച്ച ചെയ്തും അതിശയോക്തി കലര്‍ത്തിയും പ്രചരിപ്പിക്കേണ്ട ഒന്നല്ല ഇത്തരം വാര്‍ത്തകള്‍ .മാധ്യമങ്ങള്‍ നിലനില്‍പ്പിന്റെ പ്രശ്നം എന്ന നിലയില്‍ വില്‍പ്പനമൂല്യമുള്ള വാര്‍ത്തക്കുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ എന്തും ഏതും വാര്‍ത്തയാക്കാനാണ് ശ്രമിക്കുന്നത്, ഈ പ്രവണതയുണ്ടാക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്."
ReplyDeleteവളരെ വ്യക്തമായി പറഞ്ഞു കാര്യങ്ങള്‍
സന്തോഷം അഷ്റഫ് ഭായ്.
Deleteസിദ്ധിക്ക് ഭായ്
ReplyDeleteഇവിടെയെത്താന്‍ അല്പം വൈകിപ്പോയി
തികച്ചും കലോചിതവും ചിന്തനീയവുമായ
ഒരു കുറിപ്പ്. ഏതാണ്ടിതെ ആശയത്തില്‍
ശ്രീമാന്‍ ചന്തു നായര്‍ എഴുതിയ ഒരു കുറിപ്പ്
ഇവിടെ വായിക്കുക. മാദ്ധ്യമങ്ങള്‍ തങ്ങളുടെ
TRP നിരക്കു വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്തു
കൂട്ടുന്ന ഇത്തരം നെറികെട്ട സംഗതികള്‍ അനുദിനം
വര്‍ദ്ധിച്ചുവരുന്നു, അതിന്റെ തിക്താനുഭവങ്ങള്‍ നേരിടുന്നത്
നിരപരാധികളായ ചില പുരുഷന്മാര് എന്ന് അറിയുമ്പോള്‍
സത്യത്തില്‍ ദുഃഖം തോന്നുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു
പൊടിപ്പും തൊങ്ങലും വെച്ചു പടച്ചിറക്കുന്ന ഈ മാധ്യമക്കാര്‍ക്ക്
എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ലേ! ഇവരല്ലേ കുരുന്നു മനസ്സുകളില്‍
വിധ്വേഷ ത്തിന്റെ തീക്കനലുകള്‍ കോറിയിടുന്നത്. ഇതിനെതിരെ കര്‍ശനമായ
ഒരു നിയമം കൊണ്ടുവരണം, അതെ സമയം വാര്‍ത്തകള്‍ വസ്തു നിഷ്ഠയോടെ
ജനമദ്ധ്യത്തില്‍ എത്തിക്കേണ്ടതില്‍ അവര്‍ ജാഗ്രത ഉള്ളവരും ആയിരിക്കണം
ഈ ചിന്തകള്‍ ഇവിടെയും പ്രിന്റിലും എഴുതി താങ്കളുടെ അമര്‍ഷം അറിയിച്ചതില്‍
അഭിനന്ദനം ഒപ്പം ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകളും
PS:
ചന്തു നായരുടെ പേജു ലിങ്ക് കോപ്പി ചെയ്വാന് ആരഭിയില്‍ പോയപ്പോള്‍ അതെപ്പറ്റി
പറഞ്ഞതും മറ്റും അവിടെ ഇന്ന് വായിച്ചു അതിനാല്‍ ആ ലിങ്ക് വീണ്ടും ഇടുന്നില്ല
എഴുതുക അറിയിക്കുക
സസ്നേഹം
പി വി
സന്തോഷം ഏരിയല്‍ജീ .. ചന്തുനായര്‍ എന്റെ പ്രിയ സുഹൃത്താണ് -ഞങ്ങള്‍ ഇടയ്ക്കിടെ സംസാരിക്കാറുണ്ട് -ഞങ്ങള്‍ ഒരേ ചിന്താഗതിക്കാരാനെന്നു ചിപ്പോഴൊക്കെ തോന്നാറുണ്ട്.
Deleteപിടിച്ച് നിൽപ്പിന് കാഴ്ചക്കാരന്റെ മുന്നിൽ ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് പടച്ച് വിടേണ്ട ഗതികേടിലാണ് എണ്ണത്തിൽ ദിനേനയെന്നോണം അധികരിച്ച് വരുന്ന ഓരോ മലയാളം ചാനലുകളും.. പുതിയൊരു ചാനൽ സംസ്കാരവും അതിനൊരു നിയമ പരിരക്ഷയും ഉണ്ടാകേണ്ടതുണ്ട്..!!
ReplyDeleteപെണ്മക്കളുള്ള എല്ലാ നല്ല അഛൻമാരുടേയും മാനസിക വ്യഥകളിൽ പങ്ക് ചേരുന്നു..
അഭിപ്രായത്തില്‍ വളരെ സന്തോഷം ഭായ്
Deleteവർത്തമാനത്തിൽ വായിച്ചിരുന്നു. നല്ല ലേഖനം, അഭിനന്ദനം
ReplyDeleteതാങ്കളുടെ ഈ സന്ദര്‍ശനം തന്നെ സന്തോഷകരമാണ് - നന്ദി
Deleteതാങ്കളുടെ ബ്ലോഗ് പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings
ReplyDeleteഅതിനാല്‍ സമൂഹത്തിലെ നന്മയെ കരുതി ചില വാര്‍ത്തകളെ അവഗണിക്കാനും വാര്‍ത്തകളെ ആഘോഷമാക്കാതെ തന്നെ നല്‍കാനും ശ്രദ്ധിക്കേണ്ടതുണ്ട്, എത്ര വലിയ സത്യമാണെങ്കില്‍ പോലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ കാണാതെ പോകരുത്.
ReplyDelete"സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസംസ്കൃത പദാര്‍ഥമാവുകയും വാര്‍ത്തകള്‍ വിപണനമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സംഭവങ്ങളെ വാര്‍ത്തയാക്കുക മാത്രമല്ല വാര്‍ത്തകളെ വിവാദമാക്കുകയാണ് അതിന്റെ വിനിമയമൂല്യം കൂട്ടുന്നതെന്ന കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍എത്തിച്ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. "
ReplyDeleteതാങ്കളുടെ ഈ വിശകലനം വളരെ പ്രബലമാണ്..എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട കോണിലെവിടെയൊക്കെയോ ഇത്തരം ക്രൂരജന്മങ്ങള്‍ ആക്രമണ വാഞ്ചയുമായ് പതിയിരിപ്പുണ്ട്.ഒരു കാര്യം ശരിയാണ്..മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.ഇതിനു വേണ്ടത് ഒരു സമൂല ബോധവല്‍ക്കരണമാണ്..കുടുംബത്തില്‍ നിന്നും തുടങ്ങി സമൂഹത്തിന്റെ നാനാശാഖകളിലേക്കും എത്തിപ്പെടേണ്ട കൂട്ടായ ബോധവല്‍ക്കരണം ..കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം ..അതിനു വേണ്ടി സര്‍ക്കാറും മാധ്യമങ്ങളും പ്രതിബദ്ധത പ്രകടിപ്പിക്കണം ..ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച്ചയെന്ന പോലെ പടച്ചു വിടുന്ന സിനിമകളും സീരിയലുകളും മനുഷ്യരില്‍ നന്മ വളര്‍ത്തുന്ന ചിന്തകള്‍ക്ക് പ്രാധാന്യം നല്കുന്ന വിഷയങ്ങളെ കൈകാര്യം ചെയ്യട്ടെ..ഏതു ചാനലില്‍ നോക്കിയാലും വയലന്‍സ് മാത്രം മുഴച്ച് നില്ക്കുന്ന അതു ദമ്പതികളായാലും അമ്മായിമ്മ മരുമകളായാലും പറ്റിക്കുന്ന കാമുകികാമുകന്മാരായാലും ..വിഷയം ഒന്നു തന്നെ തിന്മ...നമ്മളിങ്ങനെ പറഞ്ഞിട്ടൊന്നും ആശങ്ക കൊണ്ടിട്ടും കാര്യമില്ല.അനാവശ്യ കാര്യങ്ങള്‍ക്ക് കൊടി പിടിച്ച് തെരുവിലിറങ്ങുന്ന നേരം ഇത്തരം സാമൂഹ്യ വിപത്തില്‍ നിന്നും നാടിനേയും തലമുറയേയും രക്ഷിക്കാന്‍ വേണ്ട കരുതലുകളെ കുറിച്ച് ചിന്തിച്ച് അതു പ്രാവര്‍ത്തികമാക്കണം .....